
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യ മന്ത്രി കെ മുരളീധരന് കടുത്ത അതൃപ്തി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് അതൃപ്തി. മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ ആണ് അന്വേഷണം. 7.32 കോടിയുടെ ഇടപാടാണ് വിവാദത്തിലായത്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ക്രമക്കേട് നടത്തിയവരെ വെള്ളപൂശുന്നതാണെന്നാണ് വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആണ് ബ്ലീച്ചിങ് പൗഡർ ഇടപാട് നടന്നത്.
മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്ന മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രി കെ മുരളീധരൻ അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് നിർദേശം നൽകിയത്. കെ.എം.എസ്.സി.എൽ സ്വീകരിച്ച സംഭരണ നടപടിക്രമങ്ങൾ, ബാധകമായ ചട്ടങ്ങളും ടെൻഡർ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ, ന്യായമായ വിലയ്ക്കാണോ വാങ്ങിയത്, വാങ്ങിയ ബ്ലീച്ചിംഗ് പൗഡറിന്റെ ഗുണനിലവാരവും ഉപയോഗവും, സർക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നിവയെല്ലാം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. കണ്ടെത്തലുകളും തുടർ നടപടിയ്ക്കുള്ള ശുപാർശകളും ഉൾപ്പെടെ വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനാണ് നിർദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam