
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റു. വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാനായി എത്തിയ മന്ത്രിയെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ച് പ്രതിഷേധക്കാർ തടയുകയായിരുന്നു. ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റു.
മുഖ്യമന്ത്രിയുമായി സംസാരിച്ചു: പരിക്കേറ്റ ഉടനെ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. "സിഎമ്മേ, കഴുത്തിന് നല്ല വേദനയുണ്ട്. കയറി വരുമ്പോൾ ഉന്തും തള്ളും ഉണ്ടായിരുന്നു," എന്ന് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. തുടർന്ന് മുഖ്യമന്ത്രി നേരിട്ട് ആശുപത്രിയിലെത്തി മന്ത്രിയുടെ ആരോഗ്യസ്ഥിതി തിരക്കി. പരിക്ക് സാരമായതിനെ തുടർന്ന് മന്ത്രി നിശ്ചയിച്ചിരുന്ന യാത്ര റദ്ദാക്കി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രിയെ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സന്ദർശിച്ചു.
മന്ത്രിക്കൊപ്പം സംഭവസമയത്ത് സ്പീക്കർ എ.എൻ. ഷംസീറും ഉണ്ടായിരുന്നു. മന്ത്രിയെ ആക്രമിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും സമരക്കാരെ യുഡിഎഫ് നേതൃത്വം തള്ളിപ്പറയണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. കണ്ണൂരിൽ കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ തുടർച്ചയായ പ്രതിഷേധങ്ങൾ നടന്നു വരികയായിരുന്നു. പൊലീസ് സുരക്ഷാ വലയം ഭേദിച്ചാണ് പ്രവർത്തകർ മന്ത്രിയെ കയ്യേറ്റം ചെയ്തതെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam