
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ പട്ടി കടിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. സാധ്യമായ എല്ലാ ചികിത്സയും നൽകണമെന്ന് നിർദേശിച്ചിരുന്നു. കുട്ടിയുടെ സാമ്പിള്‍ പൂനെയിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. എന്തെങ്കിലും വീഴ്ച ഉണ്ടായെങ്കിൽ അന്വേഷണം നടത്തും. എല്ലാ വകുപ്പും സംയുക്തമായി കർമ പദ്ധതി തയ്യാറാക്കും. വാക്സിനുമയി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ആശങ്ക പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, തെരുവ് നായ കടിച്ചു കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ചികിത്സ പിഴവ് ആരോപിച്ചു യൂത്ത് കോൺഗ്രസ് പത്തനംതിട്ട ഡിഎംഒയെ ഉപരോധിച്ചു. പൊലീസെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ചികിത്സ പിഴവ് ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നു ബിജെപിയും ആവശ്യപ്പെട്ടു.
പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസുകാരിയുടെ മരണകാരണം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം ആണെന്നാണ് വിശദീകരണം. ഇതേതുടര്‍ന്ന് അഭിരാമിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കി.
ഇന്ന് ഉച്ചയ്ക്ക് 1.40 ഓടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ ചികിത്സാ പിഴവ് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാതാപിതാക്കള്‍. പെരിനാട് ആശുപത്രിക്ക് എതിരെയാണ് അഭിരമായുടെ അച്ഛനും അമ്മയും ആരോപണം ഉന്നയിച്ചിരിക്കുന്നത്. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ട് വയസ്സുകാരി മരിച്ചു
ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും. പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ കുട്ടിയിൽ പേവിഷബാധ സ്ഥിരീകരിക്കാനാവൂവെന്നും അധികൃതര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam