വടക്കൻ കേരളത്തിൽ കനത്ത മഴ: കുറ്റ്യാടിയിൽ നിരവധി കടകളിൽ വെള്ളം കയറി; ട്രെയിനുകൾ ആലപ്പുഴ വഴി

By Web TeamFirst Published Jul 30, 2020, 9:21 AM IST
Highlights

കോട്ടയത്ത് റെയില്‍വേ ട്രാക്കിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കോട്ടയം - ചിങ്ങവനം പാതയില്‍ റെയില്‍വേ ടണലിന് സമീപമാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. 

കോഴിക്കോട്: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു. കോഴിക്കോട്, കാസര്‍കോട് ജില്ലകളിൽ ഇന്നലെ ആരംഭിച്ച മഴ തുടരുകയാണ്. തൊട്ടിൽപാലം പുഴ കരകവിഞ്ഞു. ചോയിചുണ്ട് ഭാഗത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കോഴിക്കോട് ജില്ലയിലെ മുഴുവൻ പുഴകളുടെയും തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശമുണ്ട്. അതേസമയം, പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.

കുറ്റ്യാടി മലയോരങ്ങളിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. കുറ്റ്യാടി ടൗണിൽ രൂപപെട്ട വെള്ളകെട്ടിനെ തുടർന്നാണ് നിരവധി കടകളിൽ വെള്ളം കയറി.  തൊട്ടിൽപാലം പുഴ കരകവിഞ്ഞ് ചോയിച്ചുണ്ട് ഭാഗത്ത് വെള്ളം കയറിയ ഒമ്പത് വീടുകളിൽ നിന്ന് വെള്ളം ഇറങ്ങി. മരുതോങ്കര കടന്തറ പുഴയിലും, നിടുവാൽ പുഴയിലും ജലനിരപ്പ് ഉയർന്നു. എന്നാല്‍, കോഴിക്കോട് നഗരത്തിൽ ഇപ്പോള്‍ മഴയില്ല. അതേസമയം, കാസര്‍കോട് ജില്ലയില്‍ ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കണ്ണൂരില്‍ ഇടവിട്ടാണ് മഴ പെയ്യുന്നത്.

കോട്ടയത്ത് റെയില്‍വേ ട്രാക്കിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കോട്ടയം - ചിങ്ങവനം പാതയില്‍ റെയില്‍വേ ടണലിന് സമീപമാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് കോട്ടയം വഴി സര്‍വീസ് നടത്തിയിരുന്ന വേണാട്, ജനശതാബ്ദി ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴിയാകും ഓടുക. തിരുവനന്തപുരം- എറണാകുളം വേണാട് സ്‌പെഷ്യല്‍ ട്രെയിന്‍, കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്ദി എന്നീ ട്രെയിനുകളാണ് ആലപ്പുഴ വഴി സര്‍വ്വീസ് നടത്തുക. 

മീനച്ചിലാറില്‍ ജനലനിരപ്പുയരുകയാണ്. കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണയിലാണ്. കനത്ത മഴയിൽ ജില്ലയിൽ 52 വീടുകൾക്ക് കേടുപാട് പറ്റി. മഴ തുടരുന്നതിനാൽ ജില്ലയിൽ മൂന്ന് ദുരിതാശ്വസ ക്യാമ്പുകൾ തുടങ്ങി. മണർകാട്, അയർക്കുന്നം, വാകത്താനം വില്ലേജുകളിലായി തുടങ്ങിയ ക്യാമ്പുകളിൽ ആകെ 27 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാകും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിച്ചിക്കുന്നത്. ക്വാറന്‍റീനില്‍ കഴിയുന്നവരെയും രോഗലക്ഷണങ്ങള്‍ ഉള്ളവരെയും അറുപതു വയസിനു മുകളിലുള്ളവരെയും പ്രത്യേകം കേന്ദ്രങ്ങളില്‍ താമസിപ്പിക്കും. അതേസമയം, എറണാകുളം ജില്ലയിൽ മഴ മാറിനിൽക്കുകയാണ്. രാത്രി 1 മണി മുതൽ മഴ പെയ്തിട്ടില്ല.

അതേസമയം, വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് 40 മുതല്‍ 50 കി.മീ. വരെ വേഗത്തില്‍ കാറ്റിനും 4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അടിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

click me!