
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാപകമായി ഇടി മിന്നലൊടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാവാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. മധ്യ തെക്കൻ കേരളത്തിലും കണ്ണൂർ, കാസറഗോഡ്, വയനാട് ജില്ലകളിലും കൂടുതൽ മഴ സാധ്യതയുണ്ട്.
കേരളതീരത്ത് 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് കാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കർണാടകം മുതൽ മധ്യപ്രദേശ് വരെയുള്ള തീരത്ത് ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതും, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവതച്ചുഴി ഉള്ളതും ആണ് മഴ തുടരാൻ കാരണം. ഇത് വരും ദിവസങ്ങളിൽ മാന്നാർ കടലിടുക്ക് വഴി അറബികടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്രഭാഗങ്ങളിൽ മണിക്കൂറില്‍ 40-50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രത്യേക ജാഗ്രത നിർദേശമുണ്ട്.
സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോരമേഖലയിലും ജാഗ്രതാനിർദ്ദേശമുണ്ട്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. ശക്തമായ മിന്നലുണ്ടാകാന്‍ സാധ്യയതയുള്ളതുകൊണ്ട് പൊതുജനം ജാഗ്രത പാലിക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ട് പേര്‍ മിന്നലേറ്റ് മരണപ്പെട്ടിരുന്നു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ഒരാൾ ഇന്നലെ മിന്നലേറ്റ് മരിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. ജോലിക്കിടെ ജോയ്ക്ക് മിന്നലേറ്റു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. കൊച്ചിയില്‍ മത്സ്യത്തൊഴിലാളിയും ഇന്നലെ മിന്നലേറ്റ് മരണപ്പെട്ടു. കടലിൽ മത്സ്യബന്ധനത്തിനിടെയാണ് തമിഴ്നാട് കന്യാകുമാരി സ്വദേശി ബ്രിട്ടോ (38) മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ബ്രിട്ടോയ്ക്ക് മിന്നലേറ്റത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam