
ഇടുക്കി: വേനൽ മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ ഇടുക്കി പന്നിയാർകുട്ടിയിൽ വ്യാപക നാശനഷ്ടം. കൊള്ളിമല സെൻറ് മേരീസ് യു.പി സ്കൂളിന്റെ 400 ഓളം ഓടുകൾ കാറ്റിൽ പറന്നു പോയി. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്തായിരുന്നു കാറ്റടിച്ചത്. ക്ലാസ് നടന്നിരുന്ന കെട്ടിടത്തിന് സമീപത്തെ മുറിയുടെ ഓടാണ് പറന്നു പോയത്.
വരാന്തയിലിട്ടിരുന്ന കസേരകളും ബെഞ്ചുകളും പറന്നു പോയി. അദ്ധ്യാപകർ കുട്ടികളെ തൊട്ടടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റിയതിനാൽ ആളപായമുണ്ടായില്ല. വെട്ടുകാട്ടിൽ ആൻസിയുടെ വീടിൻറെ മുകളിൽ മരം ഒടിഞ്ഞ് വീണ് വീട് തകർന്നു. മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞു വീണും കൃഷിനാശവുമുണ്ടായി.
പാലക്കാട് മുതുതല പുത്തൻകവലയിൽ ശക്തമായ കാറ്റിൽ വൈദ്യുത പോസ്റ്റ് കടപുഴകി വീണു. വൈകീട്ട് നാല് മണിയോടെയാണ് ശക്തമായ മഴ ആരംഭിച്ചത്. തുടർന്നുണ്ടായ കാറ്റിലാണ് വൈദ്യുത പോസ്റ്റ് കടപുഴകി വീണത്. കാറിന് മുകളിലേക്ക് തെങ്ങ് കടുപുഴകി വീണും അപകടമുണ്ടായി. പ്രദേശത്ത് വൈകിട്ട് നാല് മണി മുതൽ ശക്തമായ മഴയാണ് പെയ്തത്.
മലപ്പുറം മേൽമുറി മുട്ടിപ്പടി ജി എം എൽ പി സ്കൂളിന് മുകളിലേക്ക് തെങ്ങ് കട പുഴകി വീണു. ഇന്ന് സ്കൂൾ അവധി ആയതിനാൽ വലിയ അപകടം ഒഴിവായി. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. മരം വീണതിനെ തുടർന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റും പൊട്ടി വീണു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ശക്തമായ കാറ്റിൽ പള്ളിയുടെ മേൽക്കൂര പറന്നുപോയി. കൊറ്റാമത്തിന് സമീപം ചാവല്ലൂർ പൊറ്റ ദേവസഹായം പള്ളിയുടെ മേൽക്കൂരയാണ് കാറ്റത്ത് പറന്നു പോയത്.
കോഴിക്കോട്ടെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കോടഞ്ചേരി പഞ്ചായത്തിലായിരുന്നു നല്ല മഴ പെയ്തത്. നിരവധി മരങ്ങൾ കടപുഴകി. പ്രദേശത്തെ വൈദ്യുത ബന്ധം താറുമാറായി. മുണ്ടൂർ സ്വദേശി കെ. സിയാദിന്റെ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് മുകളിൽ തെങ്ങ് വീണു. ചെറ്റേടത്ത് ചാക്കോ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിന് മുകളിൽ തെങ്ങ് കടപുഴകി വീണ് കെട്ടിടം തകർന്നു. മനയിൽ നോബിളിന്റെ വീടിന് മുകളിൽ മരം വീണ് വീടിന് കേടുപാടുകൾ പറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam