
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴ (Heavy Rain) തുടരുന്നതിനിടെ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച് റവന്യു മന്ത്രി കെ രാജൻ.( K Rajan) മഴക്കെടുതി മൂലം കേരളത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് യോഗം വിളിച്ചിരിക്കുന്നത്. ഓൺലൈനായാണ് യോഗം. ആലുവ ഗസ്റ്റ് ഹൗസിലാണ് മന്ത്രി കെ രാജൻ ഇപ്പോഴുള്ളത്.
ഇന്ന് ഉച്ചയ്ക്ക് 1.30നാണ് യോഗം. കളക്ടമാരുമായി സംസാരിച്ച ശേഷം മന്ത്രി മാധ്യമങ്ങളെ കണ്ട് യോഗ തീരുമാനങ്ങൾ വിശദീകരിക്കും.
തെക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാണ് കനത്ത മഴ തുടരുന്നത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രാവിലെ പത്ത് മണിക്ക് പുറപ്പെടുവിച്ച മഴ അലർട്ടിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്.
തിരുവനന്തപുരം നഗരത്തിലും മലയോരമേഖലകളിലും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. പത്തനംതിട്ട ജില്ലയിലെ താഴ്ന്ന ഭാഗങ്ങളിൽപലയിടത്തും വെള്ളം കയറിയിട്ടുണ്ട്. കൊല്ലത്തും ശക്തമായ മഴ തുടരുകയാണ്. അരുവിക്കര ഡാമിലെ ജലനിരപ്പ് അധികൃതർ പരിശോധിച്ചു വരികയാണ്.
ഇടുക്കി പുല്ലുപാറയ്ക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. ഇതേ തുടർന്ന് കൊട്ടാരക്കര - ദിന്ധുക്കൾ ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തെന്മല ആര്യങ്കാവ് പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. മണ്ണ് മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
പത്തനംതിട്ടയിലും കനത്ത മഴ തുടരുകയാണ്. കളക്ടറേറ്റിൽ മഴ സാഹചര്യം വിലയിരുത്താൻ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാ കളക്ടറും ജില്ലയിലെ മറ്റു എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. പൂഞ്ഞാർ, പാല മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. താഴ്ന്ന ഇടങ്ങളിലെ റോഡുകളിൽ വെള്ളം കയറി. മീനച്ചിലാറിൽ വെള്ളപ്പാച്ചിലണ്ടായി. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പുയരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam