കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിൽ കെ രാധാകൃഷ്ണൻ എംപി, എസി മൊയ്തീൻ എംഎൽഎ, എം എം വർഗീസ് അടക്കമുള്ള നേതാക്കൾ കോടതിയിൽ ഹാജരായി. വിചാരണയ്ക്ക് മുന്നോടിയായാണ് പ്രതികൾ ഹാജരാകുന്നത്.
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ ഇഡി കേസിൽ സിപിഎം നേതാക്കൾ കോടതിയിൽ ഹാജരായി. മുൻ ജില്ലാ സെക്രട്ടറിമാരായ കെ രാധാകൃഷ്ണൻ എംപി, എസി മൊയ്തീൻ എംഎൽഎ, എം എം വർഗീസ് അടക്കമുള്ള നേതാക്കളാണ് കോടതിയിലെത്തിയിരിക്കുന്നത്.
സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസിൽ സിപിഐ (എം) പാർട്ടി ഉൾപ്പെടെയുള്ള മുഴുവൻ പ്രതികൾക്കെതിരെയും പ്രഥമദൃഷ്ടാ തെളിവ് ഉണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. വിചാരണയ്ക്ക് മുന്നോടിയായാണ് പ്രതികൾ ഹാജരാകുന്നത്. ജില്ലാ സെക്രട്ടറിമാർക്ക് പുറമേ ഇരിക്കാലക്കുട ഏരിയ കമ്മിറ്റി സെക്രട്ടറി, പൊറത്തുശ്ശേരി സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, വടക്കാഞ്ചേരി കൗൺസിലർമാരായിരുന്ന അരവിന്ദാക്ഷൻ, മധു അമ്പലപുരം ഉൾപ്പെടെ അനുബന്ധ കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെട്ട 28 പ്രതികളും ഹാജരാകണം. 55 പ്രതികൾക്കെതിരെ നേരത്തെ നടപടികൾ തുടങ്ങിയിരുന്നു. മൊത്തം 83 പ്രതികളാണ് ഉള്ളത്. കരുവന്നൂർ ബാങ്കിൽ 2012-13 കാലത്ത് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ കോടികളുടെ വായ്പാക്രമക്കേട് നടത്തി എന്നാണ് കണ്ടെത്തൽ.
