കനത്ത മഴ തുടരുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെയോടെ 'ടൗട്ടെ' രൂപപ്പെടുമോ?

By Web TeamFirst Published May 13, 2021, 7:15 AM IST
Highlights

ആഴക്കടലിൽ മീൻ പിടിക്കാൻ പോയവർ നാളെയോടെ സുരക്ഷിത സ്ഥാനത്തെത്താൻ നിർദ്ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി. തത്സമയവിവരങ്ങൾ..

തിരുവനന്തപുരം: സംസ്ഥാനത്ത് 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുളളത്.

അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദം രൂപപ്പെട്ട്, ശനിയാഴ്ചയോടെ കേരളത്തിന്‌ സമാന്തരമായി സഞ്ചരിച്ച് ലക്ഷദ്വീപിന് സമീപം തീവ്ര ന്യൂന മർദ്ദമായി മാറി ശക്തി പ്രാപിച്ച് ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കൊല്ലം മുതൽ തൃശ്ശൂർ വരെയുള്ള 6 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ ഇന്ന് മുതൽ 17 വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

ആഴക്കടലിൽ മീൻ പിടിക്കാൻ പോയവർ നാളെയോടെ സുരക്ഷിത സ്ഥാനത്തെത്താൻ നിർദ്ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ദുരന്തനിവാരവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്.

കൊവിഡ് ഭീഷണിക്കിടെയാണ് കനത്ത മഴയും വരുന്നത്. തെക്കൻ ജില്ലകളിൽ മിനിഞ്ഞാന്ന് അതിശക്തമായ മഴയാണ് പെയ്തത്. തലസ്ഥാന നഗരത്തിൽ മിനിഞ്ഞാന്ന് പെയ്തത് 142 മില്ലീ മീറ്റർ മഴ. 

അറബിക്കടലിലെ ന്യൂനമർദ്ദം ഇപ്പോഴെവിടെയെത്തി? കാണാം, തത്സമയമാപ്പിൽ:

click me!