കനത്ത മഴ; ന​​ഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂക്ഷമാകുന്നു, കോഴിക്കോട് അതീവ ജാ​ഗ്രത

By Web TeamFirst Published Aug 10, 2019, 7:50 AM IST
Highlights

199 ക്യാമ്പുകളിലായി 6804 കുടുംബങ്ങളിലെ 23000ലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.  

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് ന​ഗരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കക്കയം ഡാം തുറന്നതാണ് വെള്ളക്കെട്ട് രൂപപ്പെടാനുള്ള കാരണം. കണ്ണാടിക്കൽ, തടമ്പാട്ടുതാഴം, മാനാരി, തിരുവണ്ണൂർ, കണ്ണാടിക്കടവ്, അഴിഞ്ഞില എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.

വെള്ളക്കെട്ടുകളിൽ കുടുങ്ങിവരെ രക്ഷപ്പെടുത്തുന്നതിന് ഫയർഫോഴ്സ്, മത്സ്യത്തൊഴിലാളികൾ, കോസ്റ്റ് ​ഗാർഡ്, ദുരന്തനിവാരണ സേന, നാട്ടുകാരെയടക്കം ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം നടക്കുകയാണ്. കനത്ത മഴയെത്തുടർന്ന് വൻ ദുരിതമാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. മുക്കം, മാവൂർ എന്നീ പ്രദേശങ്ങളിലാണ് മഴ കൂടുതൽ ബാധിച്ചത്. 

ഇരവഞ്ഞി, ചാലിയാർ പുഴകൾ കരകവിഞ്ഞൊഴുകുന്നതിനാൽ തീരങ്ങളിൽ താമസിക്കുന്നവരോട് മാറി താമസിക്കാൻ ജില്ലാഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റ്യാടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. ജില്ലയിലെ എല്ലാ നദികളിലും ജലനിരപ്പ് ഉയരുകയും ശക്തമായ അടിയെഴുക്കും അനുഭവപ്പെടുന്നുണ്ട്. ജില്ലയിൽ പെരുവണ്ണാമുഴി, കക്കയം എന്നീ ഡാമുകളാണ് തുറന്നത്. കക്കയം പവർ ഹൗസിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് വൈദ്യുതി വിതരണം നിർത്തി.

അതേസമയം, ജില്ലയിൽ ശക്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. ഇടവിട്ട മഴയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. 213 ക്യാമ്പുകളിലായി 7108 കുടുംബങ്ങളിലെ 24458 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.  27 പഞ്ചായത്തുകളാണ് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത്. 

click me!