
കോഴിക്കോട്:വടക്കൻ കേരളത്തിൽ മഴ തകർത്തു പെയ്ത ഇന്ന് സ്കൂളുകൾക്ക് അവധി നൽകിയത് വയനാട്ടിൽ മാത്രം. റെഡ് അലർട്ടുള്ള കണ്ണൂരിൽ പോലും അവധി നൽകാഞ്ഞത് വ്യാപക വിമർശനത്തിന് ഇടയാക്കി. സാഹസിക യാത്ര നടത്തിയാണ് പല സ്കൂൾ വാഹനങ്ങളും ഇന്ന് കുട്ടികളെ സ്കൂളിൽ എത്തിച്ചത്. സ്കൂൾ ബസുകൾ വെള്ളക്കെട്ടിൽ കുടുങ്ങിയതിന് ദൃശ്യങ്ങളും പുറത്തുവന്നു. സ്കൂള്‍ വാഹനങ്ങള്‍ കുടുങ്ങിയതിന്‍റെയും കനത്ത മഴയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടി സ്കൂളുകളിലേക്ക് പോയതിന്‍റെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്.
വടക്കൻ കേരളത്തിൽ പരക്കെ മഴ ശക്തമാകും എന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും അധ്യയനദിവസം മുടക്കേണ്ട നിർബന്ധ ബുദ്ധിയിലായിരുന്നു പല ജില്ലാ കലക്ടർമാരും. റെഡ് അലർട്ട് ഉള്ള വയനാടിനെ കലക്ടർ അവധി നൽകിയപ്പോൾ ഇതേ മുന്നറിയിപ്പുള്ള കണ്ണൂരിൽ ജില്ലാ കളക്ടർ കടുംപിടുത്തത്തിൽ ആയിരുന്നു.ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ പുലർച്ചെ ഏഴു മുതൽ മഴയുടെയും വെള്ളക്കെട്ടിന്റെയും സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും കണ്ണൂർ ജില്ലാ ഭരണകൂടത്തിന്‍റെ നിലപാടിൽ മാറ്റമുണ്ടായില്ല.
അഞ്ചരക്കണ്ടിയിൽ മതിൽ ഇടിഞ്ഞുണ്ടായ അപകടത്തിൽ നിന്ന് തലനാരിയ്ക്കാണ് മദ്രസ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്. പാനൂർ കെ കെ വി പി ആർ മെമ്മോറിയൽ എച്ച് എസ് എസിലെ സ്കൂൾ ബസാകട്ടെ വെള്ളക്കെട്ടിലും കുടുങ്ങി. സ്കൂളിൽ വിട്ട് മടങ്ങുന്നതിനിടെയാണ് സംഭവം. കടവത്തൂർ മുണ്ടത്തോട് റോഡിലാണ് ബസ് കുടുങ്ങിയത്. കണ്ണൂരിൽ മറ്റൊരിടത്ത് വിദ്യാർത്ഥികളെ വെള്ളക്കെട്ടുള്ള റോഡിൽ സ്കൂൾ ബസ് ഡ്രൈവർ ഇറക്കിവിട്ട് ചമ്പാട് ചോതാവൂർ സ്കൂളിലെ മുപ്പതോളം കുട്ടികളെയാണ് പാതിവഴിയിൽ ഇറക്കിവിട്ടത്.
റോഡിൽ വെള്ളം കയറിയതിനാൽ വീട്ടിലെത്താനാകാതെ കുട്ടികൾ കുടുങ്ങി. കോഴിക്കോട് കല്ലാച്ചി - ഇയ്യംങ്കോട് റോഡിൽ വെള്ളക്കെട്ടിലൂടെ വിദ്യാർത്ഥികളുമായി ജീപ്പ് ഡ്രൈവര്‍ സാഹസികമായി പോയ സംഭവവും ഉണ്ടായി. വിദ്യാർത്ഥികളുമായുള്ള ജീപ്പ് യാത്ര സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.കോഴിക്കോട് ചെക്യാട് പഞ്ചായത്തിൽ സ്കൂൾ ബസ് റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി.പാലം മറികടക്കാൻ ശ്രമിക്കവെയാണ് ബസ് വെള്ളക്കെട്ടിൽ നിന്നു പോയത്. ബസിൽ 25 ൽ അധികം കുട്ടികൾ ഉണ്ടായിരുന്നു. പാലക്കാട് ആലത്തൂർ കാട്ടുശ്ശേരിയിൽ സ്കൂൾ ബസ് മറിഞ്ഞു.എഎസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബസാണ് മറിഞ്ഞത്. 20 കുട്ടികൾ ഉണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി.
അതിതീവ്ര മഴ; കണ്ണൂരിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam