തീരദേശങ്ങളിൽ കടലാക്രമണം രൂക്ഷം; മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെ കാണാതായി

By Web TeamFirst Published Jul 19, 2019, 5:52 PM IST
Highlights

കനത്തമഴയിൽ സംസ്ഥാനത്തെ പലയിടത്തും കടലാക്രമണം രൂക്ഷമാകുന്നു. കൊല്ലം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. 

കൊല്ലം: കനത്തമഴയിൽ സംസ്ഥാനത്തെ പലയിടത്തും കടലാക്രമണം രൂക്ഷമാകുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയ ഏഴ് പേരെ കാണാതായി. അടുത്ത 24 മണിക്കൂറില്‍ കേരള തീരത്ത് 40 മുതല്‍ 50 കി മി വരെ വേഗതയില്‍ കാറ്റ് വീശാനും 3 മീറ്റര്‍ വരെ  തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി

കൊല്ലം ആലപ്പാട്ട് മേഖലയിൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് 150 വീടുകളിലേറെ വെള്ളം കയറി. പുളിമുട്ടും കടൽഭിത്തിയും ഇല്ലാത്തതാണ് കടലാക്രമണത്തിന്റെ പ്രധാനകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വീടുകളിലേക്കും റോഡുകളിലേക്കും വെള്ളം കയറിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തി. പ്രദേശത്തെ റോഡ് ഉപരോധിച്ചാണ് നാട്ടുകാർ പ്രതിഷേധം സം​ഘടിപ്പിച്ചത്.  ആലപ്പാട് മേഖലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൽ തുടറന്നിട്ടുണ്ട്. ദുരിതബാധിതപ്രദേശത്തെ ജനങ്ങളെ ഇവിടേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. 

കൊല്ലം ശക്തിക്കുളങ്ങറ ഭാ​ഗത്ത് നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം ശക്തമായ തിരമാലയിൽപ്പെട്ട് അഞ്ച് പേർ അപകടത്തില്‍പ്പെട്ടു. ഇതിൽ തമിഴ്നാട് നീരോടി സ്വദേശികളായ നിക്കോളാസ്, സ്റ്റാലിൻ എന്നിവർ നീന്തി രക്ഷപ്പെട്ടെങ്കിലും വള്ളത്തിലുണ്ടായിരുന്ന രാജു, ജോൺബോസ്കൊ, സഹായരാജു എന്നിവരെ ഇതുവരെ കണ്ടെത്താനായില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ട സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സാഗര മാതാ എന്ന ബോട്ടാണ് മറിഞ്ഞത്. തകർന്ന വള്ളം നീണ്ടകരയിൽ തീരത്ത് അടിഞ്ഞിട്ടുണ്ട്.

എറണാകുളം ചെല്ലാനം മേഖലയിലും കടലാക്രമണം രൂക്ഷമാണ്. കമ്പനിപ്പിടി, ബസാർ മേഖലയിലെ 30 വീടുകളിൽ വെള്ളം കയറി. മലപ്പുറം പൊന്നാനിയിലും കടൽ പ്രക്ഷുബ്ധമാണ്. തീരമേഖലയിലെ വീടുകളിലേക്ക് വെള്ളം കയറുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

അതേസമയം, തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീൻ പിടിക്കാൻ പോയി കാണാതായവർക്കായി തെരച്ചിൽ കാര്യക്ഷമമല്ലെന്നാരോപിച്ച് നാട്ടുകാർ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. ബുധനാഴ്ച വൈകിട്ടോടെ വിഴിഞ്ഞത് നിന്ന് പുറപ്പെട്ട ബോട്ടിലെ നാല് പേരെയാണ് കാണായതായത്. പുതിയ തുറ സ്വദേശികളായ ബെന്നി, ലൂയിസ് എന്നിവരേയും പുല്ലുവിള സ്വദേശികളായ യേശുദാസൻ ,ആന്റണി എന്നിവരേയാണ് കാണാതായത്. ഇവർ ഇന്നലെ വൈകുന്നേരം തിരത്ത് തിരിച്ചെത്തേണ്ടവരായിരുന്നു. 

മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിലിനുള്ള ഡോർണിയർ വിമാനം എത്താതിലാണ് പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തിയത്. തെരച്ചിലിന് പോയ കോസ്റ്റ് ഗാർഡ് ബോട്ടിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തതിലും പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം, നാട്ടുകാരുമായി ജില്ലാകളക്ടർ ചർച്ച നടത്തി. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം എത്താത്തത് എന്ന് കളക്ടർ പറഞ്ഞു.  മറൈന്‍ എഫോഴ്സ്മെന്‍റ് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 

 

 

 

 

 

 

 

 

 

 

click me!