മഴക്കെടുതി: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

By Web TeamFirst Published Aug 8, 2019, 10:02 AM IST
Highlights

കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും പരക്കെ നാശം. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരയോഗം വിളിച്ചു. റവന്യൂ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. 

മഴക്കെടുതികളിൽ സംസ്ഥാനത്ത് രണ്ട് പേര്‍ മരിച്ചു. പാലക്കാട് അട്ടപ്പാടിയിൽ വീടിന് മുകളിൽ മരം വീണാണ് ഒരാൾ മരിച്ചത്. ചുണ്ടകുളം ഊരിലെ കാരയാണ് മരിച്ചത്. വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. വയനാട് ബത്തേരി കാക്കത്തോട് കോളനിയിലെ ബാബുവിന്‍റെ ഭാര്യ മുത്തുവാണ് മരിച്ചത്.

വടക്കൻ കേരളത്തിൽ ശക്തമായ മഴയെ തുടരുകയാണ്. കണ്ണൂരിലും മലപ്പുറത്തും ഇടുക്കിയിലും വയനാട്ടിലുമാണ് ഇന്ന് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

അതേസമയം, കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ അവധി ഭാഗികമാണ്. 

Also Read: കനത്ത മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; പാലക്കാട് അവധി ഭാഗികം

click me!