രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി മണ്ണിടിച്ചിൽ; പുത്തുമലയിൽ എത്താനാകാതെ രക്ഷാപ്രവർത്തകർ

By Web TeamFirst Published Aug 10, 2019, 8:24 AM IST
Highlights

പുത്തുമലയിലേക്ക് എത്താനുള്ള പ്രധാന പാതയായ കള്ളാടിയിൽ മണ്ണിടിച്ചൽ ഉണ്ടായതോടെ ​ഗതാ​ഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനാൽ രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾക്ക് പുത്തുമലയിലേക്ക് എത്താനാകുന്നില്ല. 

വയനാട്: കനത്ത മഴയെത്തുടർന്ന് മേപ്പാടിയിലെ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിക്കാൻ കഴിയാതെ രക്ഷാപ്രവർത്തകർ. രക്ഷാപ്രവർത്തിന് തിരിച്ചടിയായി പ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും രൂക്ഷമാകുകയാണ്. പുത്തുമലയിലേക്ക് എത്താനുള്ള പ്രധാന പാതയായ കള്ളാടിയിൽ മണ്ണിടിച്ചൽ ഉണ്ടായതോടെ ​ഗതാ​ഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനാൽ രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾക്ക് പുത്തുമലയിലേക്ക് എത്താനാകുന്നില്ല. 

രാവിലെയോടുകൂടി രക്ഷാപ്രവർത്തനം പുനരാരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതുപ്രകാരം സബ് കളക്ടറക്കമുള്ള ഉദ്യോ​ഗസ്ഥർ പുത്തുമലയിൽ എത്തിയിട്ടുണ്ട്. എന്നാൽ, വഴിയിൽ വീണുകിടക്കുന്ന മണ്ണ് നീക്കം ചെയ്താൽ മാത്രമേ രക്ഷാപ്രവർത്തകർക്ക് ദുരിതബാധിതപ്രദേശത്ത് എത്താനാകുകയുള്ളു. കൂടാതെ മഴയ്ക്ക് ശമനമുണ്ടായാൽ മാത്രമേ രക്ഷാപ്രവർത്തവും കാര്യക്ഷമമായും നടക്കുകയുള്ളുവെന്ന് സബ് കളക്ടർ പറഞ്ഞു. 

വ്യാഴാഴ്ച വൈകിട്ടോടെയാണ് പുത്തുമലയിൽ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് മുഴുവനായും ഒഴുകി ഒരു പ്രദേശത്തെ ആകെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തുമലയിൽ കാണാൻ കഴിയുന്നത്. മലയാളം പ്ലാന്‍റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന പാടികൾ എട്ട് കുടുംബങ്ങൾ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്സുകൾ, ഇരുപതോളം വീടുകൾ, പള്ളിയും അമ്പലവും കടകളും വാഹനങ്ങളും എന്ന് തുടങ്ങി പ്രദേശമാകെ ഉരുൾപൊട്ടലിൽപ്പെട്ടതായാണ് വിവരം. റോഡും പാലവുമൊക്കെ തകർന്നതോടെ മണിക്കൂറുകൾ പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിപ്പെട്ടത്.  

ദുരന്തബാധിത പ്രദേശത്തുണ്ടായിരുന്ന അമ്പതിലധികം ആളുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെരച്ചിൽ ഒമ്പത് മൃതദേഹങ്ങൽ പുത്തുമല ദുരന്തഭൂമിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അതിനിടയിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ജീവന്‍റെ തുടിപ്പുമായി ഒരാളെ പുത്തുമലയിൽ നിന്ന് കണ്ടെത്തിയിരുന്നു. 24 മണിക്കൂര്‍ മണ്ണിനടിയിൽ കിടന്ന ആളെയാണ് രക്ഷാപ്രവര്‍ത്തകര്‍ മണ്ണിനടിയിൽ നിന്ന് വീണ്ടെടുത്തത്. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി.   


 

click me!