
തിരുവനന്തപുരം: ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ - ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തികൂടിയ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ചിട്ടുമുണ്ട്. ഇത് ഉച്ചക്ക് ശേഷം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറയ്ക്കും (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .
അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാനാണ് സാധ്യത. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും സാധ്യതതയുണ്ട്. നിലവിലുള്ള പ്രവചനം അനുസരിച്ച് ഇന്നും നാളെയും ഒറ്റപ്പെട്ട അതിതീവ്രമായ മഴക്കും മെയ് 31 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം രാവിലെ 10 മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മൂന്ന് മണിക്കൂർ നേരത്തേക്ക് ഈ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനാണ് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam