
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് അതിശക്തമായി മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമർദ്ദവും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റ് സജീവമാക്കി നിർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തെക്കൻ ജില്ലകളിലും മഴ ശക്തമായേക്കും. ഉച്ചയ്ക്ക് ശേഷം കൂടുതൽ മഴ കിട്ടും. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
കോതമംഗലത്തും പരിസരങ്ങളിലും മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞുവീണ് വൻ നാശനഷ്ടം. കീരംപാറ പഞ്ചായത്തിലാണ് കൃഷിക്കടക്കം നാശം നേരിട്ടത്. കാറ്റിൽ ഇലക്ട്രിക് പോസ്റ്റുകളടക്കം ഒടിഞ്ഞുവീണു. മലയൻകീഴ്-നാടുകാണി റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കോതമംഗലം നഗരസഭാ പരിധിയിലെ കുത്തുകുഴിയിലത്ത് മരങ്ങൾ കെട്ടിടങ്ങളുടെ മുകളിലേക്ക് ഒടിഞ്ഞുവീണു.
‘അത്ഭുത പ്രതിഭാസം’: വെള്ളം കനത്ത് ഒഴുകിക്കൊണ്ടിരുന്ന തോട്ടില്‍ പെട്ടെന്ന് വെള്ളമില്ലതായി.!
വയനാട്ടിൽ വ്യാപക നാശം
ശക്തമായ മഴയിലും കാറ്റിലും വയനാട് ജില്ലയില്‍ 102.3 ഹെക്ടറിലെ കൃഷി നശിച്ചു. കൃഷിവകുപ്പിന്റെ ചൊവ്വാഴ്ച വരെയുളള പ്രാഥമിക കണക്ക് പ്രകാരം 14.06 കോടിയുടെ നാശനഷ്ടമാണ് കാലവര്‍ഷക്കെടുതിയിൽ ഉണ്ടായത്. 1,374 കര്‍ഷകര്‍ക്ക് മഴയില്‍ നാശനഷ്ടങ്ങള്‍ നേരിട്ടതായതാണ് പ്രാഥമിക കണക്കുകള്‍. ഏറ്റവും കൂടുതല്‍ നാശം നേരിട്ടത് വാഴ കര്‍ഷകര്‍ക്കാണ്. 98.06 ഹെക്ടറിലെ 2,46,587 വാഴകളാണ് കനത്ത മഴയിലും കാറ്റിലും നിലംപൊത്തിയത്. 2,07,583 കുലച്ച വാഴകളും 39,005 കുലയ്ക്കാത്ത വാഴകളുമാണ് നശിച്ചു. വാഴ കര്‍ഷകര്‍ക്ക് മാത്രം 14.01 കോടിയുടെ നഷ്ടമുണ്ടായി. തെങ്ങ്, റബ്ബര്‍, അടയ്ക്ക, കാപ്പി, കുരുമുളക്, ഇഞ്ചി, നെല്ല് എന്നീ കാര്‍ഷിക വിളകള്‍ക്കും മഴയിൽ നാശം നേരിട്ടിട്ടുണ്ട്.