യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് തകരാറ്; എറണാകുളത്ത് ചതുപ്പില്‍ ഇടിച്ചിറക്കി

By Web TeamFirst Published Apr 11, 2021, 9:52 AM IST
Highlights

യൂസഫലിയും ഭാര്യയും അടക്കം ഏഴ് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിൽസയിൽ കഴിയുന്ന ബന്ധുവിനെ കാണാനായി കടവന്ത്രയിലെ വീട്ടില്‍ നിന്ന് ലേക്ക് ഷോര്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവം.

കൊച്ചി: പ്രമുഖ വ്യവസായി എം എ യൂസഫലിയും കുടുംബവും ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അത്ഭുതകരമയി രക്ഷപ്പെട്ടു. യുസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ സാങ്കേതിക തരാറിനെതുടർന്നു  ചതുപ്പിൽ ഇടിച്ചിറക്കി. കൊച്ചി പനങ്ങാട് ഫിഷറീസ് കോളേജ് ഗ്രൗണ്ടിൽ ഇറങ്ങുന്നതിനു തൊട്ട് മുൻപായിരുന്നു അപകടം. യൂസഫലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂസഫലി അടക്കം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർക്ക് പരിക്കുകൾ ഇല്ലെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പൈലറ്റുമാരുൾപ്പെടെ ഏഴ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കടവന്ത്രയിലെ വീട്ടിൽ നിന്ന് ലേക്ഷോർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു യൂസഫലി. ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനാണ് പോയതെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു. സാങ്കേതിക തകരാര്‍ കാരണം അടിയന്തരമായി ഇറക്കുകയായിരുന്നു എന്നാണ് വിശദീകരണം. ഹെലികോപ്റ്റർ പവർ ഫെയ്‌ലർ ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് പനങ്ങാട് സിഐ പ്രതികരിച്ചു. ആർക്കും പരിക്കില്ല. പൈലറ്റുമായി സംസാരിച്ചാലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്നും സിഐ കൂട്ടിച്ചേര്‍ത്തു. യൂസഫലിയെ മുറിയിലേക്ക് മാറ്റി. നേരിയ നടുവേദന ഉണ്ടെന്ന് അറിയിച്ചതിനാൽ സ്കാനിങ്ങിന് ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. 

click me!