
കോഴിക്കോട്: കോവിഡ് കാലഘട്ടത്തിൽ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നടത്തിയ ഫോൺ സംഭാഷണത്തിന്റെ പേരിൽ സോഷ്യൽ മീഡിയ ട്രോളുകളിൽ നിറഞ്ഞുനിന്ന ഗൾഫ് പ്രവാസിയായ ഉസ്മാനെ കാണാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ നാദാപുരത്തെ വീട്ടിലെത്തി. 'ഹലോ ഉസ്മാൻ... എങ്ങനെയുണ്ട് കാര്യങ്ങൾ' എന്ന് ചോദിച്ചുകൊണ്ട് സംസാരിച്ച് തുടങ്ങിയ രമേശ് ചെന്നിത്തലയുടെ വീഡിയോ ആയിരുന്നു വൈറലായത്. ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയ സംഭവത്തിന് ശേഷം, പലപ്പോഴും പരസ്പരം കണ്ടെങ്കിലും ആഭ്യന്തര മന്ത്രിയായ ശേഷം കോഴിക്കോട് നാദാപുരം പാറക്കടവിലുള്ള ഉസ്മാന്റെ വീട്ടിലേക്ക് നേരിട്ട് എത്തുകയായിരുന്നു.
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പ്രവാസി കോൺഗ്രസ് നേതാക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഉസ്മാൻ സമൂഹമാധ്യമങ്ങളിൽ തരംഗമായതും ട്രോളുകളിൽ ഇടംപിടിച്ചതും. എന്നാൽ സദുദ്ദേശ്യത്തോടെ ചെയ്ത കാര്യങ്ങളുടെ പേരിൽ രമേശ് ചെന്നിത്തലയെ മോശമായി ചിത്രീകരിച്ചതിൽ തനിക്ക് ഏറെ വിഷമമുണ്ടെന്ന് അന്ന് തന്നെ ഉസ്മാൻ വ്യക്തമാക്കിയിരുന്നു.
കോവിഡ് സമയത്ത് ഒഐസിസി ഭാരവാഹികളായ വർഗീസ് പുതുക്കുളങ്ങര, രാജു കല്ലമ്പുറം എന്നിവരെയും അദ്ദേഹം ഫോണിൽ വിളിച്ചിരുന്നു. അന്ന് ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടിയ മലപ്പുറം സ്വദേശിയുടെ നമ്പർ രമേശ് ചെന്നിത്തല കൈമാറുകയും അവർക്ക് കൃത്യമായി ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്തിരുന്നുവെന്ന് ഉസ്മാൻ ഓർത്തെടുത്തു. ഖത്തർ ഇൻകാസിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയാണ് ഉസ്മാൻ. ഗർഭിണിയായ മകൾക്കൊപ്പം ആയിരുന്നു അന്ന് അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam