തമിഴ്നാട്ടിലേക്ക് ഒളിച്ചു കടന്ന യുവാവിന് കൊവിഡ്: കൊല്ലത്ത് അതീവ ജാഗ്രത, മൂന്ന് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

By Web TeamFirst Published Apr 22, 2020, 10:13 AM IST
Highlights

കേരളത്തോട് ചേർന്നു കിടക്കുന്ന  തെങ്കാശിയിലെ പുളിയാൻക്കുടിയിൽ 28 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഒരു സംസ്കാരചടങ്ങിൽ വച്ചാണ് കൂടുതൽ പേർക്കും രോഗം ലഭിച്ചത്. ഈ പരിപാടിക്കാണ് കുളത്തൂപ്പുഴയിൽ നിന്നുള്ള യുവാവ് രഹസ്യമായി അതിർത്തി കടന്ന് വന്നതും മടങ്ങിയതും. 

കൊല്ലം: തെക്കൻ കേരളത്തിലെ തമിഴ്നാടൻ അതിർത്തി മേഖലകളിൽ അതീവജാഗ്രതയിൽ. അതിർത്തിക്കപ്പുറമുള്ള തമിഴ്നാട്ടിലെ ജില്ലകളിലെ രോഗം വ്യാപിക്കുകയും വനത്തിലൂടെയും ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ചും പലരും അതിർത്തി കടക്കുന്നത് പതിവാകുകയും ചെയ്തതോടെയാണ് കിഴക്കൻ മേഖലയിൽ ജാഗ്രത ശക്തമാക്കിയത്. 

കഴിഞ്ഞ ആഴ്ച അതിർത്തി പ്രദേശമായ കുളത്തൂപ്പുഴയിൽ നിന്നും തമിഴ്നാട്ടിലെ പുളിയൻക്കുടിയിലെ ഒരു മരണാനന്തരചടങ്ങിൽ പോയി പങ്കെടുത്ത് മടങ്ങി വന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചോടെ പ്രദേശമാകെ കൊവിഡ് ഭീതിയിലാണ്. കൊവിഡ് വ്യാപനം ശക്തമായ തമിഴ്നാട്ടിൽ പോയി വന്ന കാര്യം മറച്ചു വച്ച യുവാവ് എല്ലാവരുമായി അടുത്ത് ഇടപഴകിയിരുന്നു എന്നാണ് വിവരം.

ഇയാൾ സമീപത്തെ ചായക്കടകളിൽ പോകുകയും ആളുകളുമായി അടുത്ത് ഇടപഴകുകയും അമ്പലക്കുളത്തിൽ കുളിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇയാളുമായി അടുത്ത് ഇടപഴകിയ അൻപതോളം പേരെ ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ തദ്ദേശസ്വയംഭരണ പ്രതിനിധികളും ഉൾപ്പെടും. 

രോഗവിവരം മറച്ചു വച്ച് ഇയാൾ ഇറങ്ങി നടന്നത് മൂലം മൂന്ന് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ തമിഴ്നാട്ടിലേക്ക് കടക്കാൻ നിരവധി ഊടുവഴികളും വനപാതകളുമുണ്ട്. ഇതു കൂടാതെ ചരക്കുവാഹനങ്ങളിലും ആംബുലൻസിലുമായി പലരും തമിഴ്നാട്ടിലേക്ക് പോകുകയും വരുകയും ചെയ്യുന്നുണ്ട് എന്നാണ് വിവരം. ഈ സാഹചര്യത്തിൽ പൊലീസും വനംവകുപ്പും ഇവിടെ കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

കുളത്തുപ്പുഴയിലെ തോട്ടം തൊഴിലാളികൾ വന പാതയിലൂടെ പുളിയങ്കുടിയിൽ എത്തിയോ എന്ന സംശയവും ശക്തമായിട്ടുണ്ട്. ഇതേ തുടർന്ന് തോട്ടം തൊഴിലാളികൾ താമസിക്കുന്ന കോളനികൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി.

കൊല്ലത്തോട് അതിർത്തി പങ്കിടുന്ന തെങ്കാശിയിൽ 31 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.  ഇതിൽ 28 പേരും പുളിയൻകുടിയിൽ ഉള്ളവരാണ്. ഇവിടെ നടന്ന ഒരു ശവസംസ്കാരചടങ്ങിൽ പങ്കെടുത്ത നിരവധിയാളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേക്കുറിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കുളത്തൂപ്പുഴയിൽ നിന്നുമുള്ള യുവാവ് അതിർത്തി കടന്നു വന്ന യുവാവും സംസ്കാര ചടങ്ങിന് എത്തിയവിവരം പുറത്തറിയുന്നത്. 

click me!