
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തിൽ തൊഴിലാളി യൂണിയനുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പ്രത്യേക ദൂതൻ മൂഖേന യൂണിയനുകൾക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ നിർദ്ദേശം. കെഎസ്ആര്‍ടിസി നൽകിയ ഉപഹർജിയിലാണ് കോടതി നടപടി.
ശമ്പളം ഉറപ്പാക്കൽ വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സമരം ചെയ്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഓഫീസ് പ്രവർത്തനങ്ങളടക്കം തടസ്സപ്പെടുത്തിയുള്ള സമരത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ടായിരുന്നു കെഎസ്ആര്‍ടിസിയുടെ ഉപഹർജി.
മുടങ്ങാതെ ശമ്പളം ലഭിക്കണമെന്ന ആവശ്യവുമായാണ് കെ എസ് ആർ ടി സി ജീവനക്കാര്‍ സമരം തുടരുന്നത്. സി ഐ ടി യുവിൻറെ നേതൃത്വത്തിൽ സി എം ഡി ഓഫിസിന് മുന്നിൽ മനുഷ്യപ്പൂട്ടിട്ട് സി ഐ ടി യു മാനേജിങ് ഡയറക്ടറായ ബിജു പ്രഭാകറിനെ ഓഫിസിൽ കയറ്റില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരെ ഓഫിസിനകത്ത് കയറ്റാതെ ഐ എൻ ടി യു സിയും ഉപരോധ സമരം തുടരുകയാണ്. സി പി ഐ അനുകൂസ സംഘടനയായ എ ഐ ടി യു സി നാളെ ഗതാഗത മന്ത്രി ആൻറണി രാജുവിൻറെ ഔദ്യോഗിക വസതിയിലേക്ക് പട്ടിണി മാർച്ച് നടത്തുന്നുണ്ട്.
അതേസമയം സമരം ഒത്തുതീർപ്പാക്കാൻ ഗതാഗത മന്ത്രി ആൻറണി രാജു നാളെ സംഘടനകളുമായി ചർച്ച നടത്തും. സി എം ഡിക്ക് ധനകാര്യ മാനേജ്മെൻറിൽ വീഴ്ച വന്നുവെന്നാണ് സി ഐ ടി യു ആരോപിക്കുന്നത്. ഒരു ഉത്തരവാദിത്വവും കാണിക്കാത്ത ആളാണ് സി എം ഡി ആയ ബിജു പ്രഭാകറെന്നും ഇവർ ആരോപിക്കുന്നു.