
കൊച്ചി : സിഎംആർഎൽ-എക്സാലോജിക് സൊലൂഷൻസ് മാസപ്പടി ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജികളിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. എക്സാലോജിക് സൊലൂഷൻസ് കമ്പനിയുടെ പേരിൽ അബുദാബി കമേഷ്യൽ ബാങ്കിലുള്ള അക്കൗണ്ട് സംബന്ധിച്ച് അന്വേഷണം വേണമെന്ന ഉപഹർജിയിലെ നടപടി അടക്കമാണ് അവസാനിപ്പിച്ചത്. എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഉപഹർജിയിൽ കോടതി ഇടപെട്ടില്ല. അന്വഷണം അവസാനിച്ച ശേഷം പരാതിയുണ്ടെങ്കിൽ വീണ്ടും ഹർജിയുമായി കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസിയുടെ ഹര്‍ജിയില്‍ കോടതി ജൂലൈ 15 ന് വിശദമായ വാദം കേള്‍ക്കും. ഹര്‍ജിയില്‍ അധിക സത്യവാങ്മൂലം നല്‍കാനുണ്ടെന്ന് എസ്എഫ്‌ഐഒ അറിയിച്ചു. ഈ ഹർജിയിൽ കക്ഷിചേരാൻ ഷോൺ ജോർജ് അപേക്ഷ നൽകി. അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ അപേക്ഷയിൽ കോടതി തീരുമാനം എടുക്കും.
എക്സാലോജികിനെതിരെ ഷോൺ ജോർജിന്റെ ആക്ഷേപം തള്ളി തോമസ് ഐസക്
അതേ സമയം, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ എക്സാലോജിക് സൊലൂഷൻസ് കമ്പനിക്കെതിരെ ഷോൺ ജോർജ് ഉന്നയിച്ച ആക്ഷേപം തോമസ് ഐസക് തള്ളി. എക്സാലോജിക് എന്ന കമ്പനിയെ കുറിച്ച് ഷോൺ ജോര്‍ജ്ജ് കള്ളക്കഥ മെനയുകയാണ്. രണ്ട് വിദേശ കമ്പനികളിൽ നിന്ന് പണമെത്തിയെന്ന് ഷോൺ ജോര്‍ജ്ജ് ആരോപിക്കുന്ന സ്ഥാപനം വീണയുമായി ഒരു ബന്ധവുമില്ലാത്തതാണ്. ദുബൈയിലെ എക്സാലോജികിന് മറ്റ് വിദേശ രാജ്യങ്ങളിൽ അടക്കം ശാഖകളുണ്ടെന്നും പേരിൽ പോലും വ്യത്യാസമുള്ള മറ്റൊരു കമ്പനിയുടെ വിശദാംശങ്ങൾ വച്ചാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും തോമസ് ഐസക് ഫേസ് ബുക്കിൽ കുറിച്ചു.
'എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്, എത്തിയത് കോടികള്‍'; അന്വേഷണം വേണമെന്ന് ഉപഹർജിയുമായി ഷോൺ ജോർജ്