'നിയമനം കുട്ടിക്കളിയല്ല', യോഗ്യതാരേഖകള്‍ വിലയിരുത്തിയത് എങ്ങനെ? പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ ഹൈക്കോടതി

By Web TeamFirst Published Nov 15, 2022, 4:49 PM IST
Highlights

പ്രിയ വർഗീസിന്‍റെ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി നാളത്തേക്ക് മാറ്റി.

കൊച്ചി: പ്രിയ വർഗീസിന്‍റെ നിയമന വിഷയത്തിൽ എങ്ങനെയാണ് സ്ക്രീനിങ് കമ്മിറ്റി യോഗ്യത വിലയിരുത്തിയതെന്ന് കണ്ണൂർ സർവകലാശാലയോട് ഹൈക്കോടതിയുടെ ചോദ്യം. അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നും കോടതി പറഞ്ഞു. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസർ ജോസഫ് സ്കറിയ നൽകിയ ഹർജിയിലായിരുന്നു കോടതി പരാമർശം. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ നിയമിച്ചതെന്നാണ് സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്.

എന്നാൽ ഏറ്റവും മികച്ച ആളാകണം അധ്യാപകരാകേണ്ടതെന്നും ഏത് തലത്തിലുള്ള നിയമനമാണെങ്കിലും യോഗ്യതയിൽ വിട്ടുവീഴ്ച പാടില്ലെന്നും കോടതി വ്യക്തമാക്കി. പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് മതിയായ യോഗ്യതയില്ലെന്നായിരുന്നു യു ജി സി യും കോടതിയെ അറിയിച്ചത്. ഹർ‍ജിയിൽ നാളെയും ഹൈക്കോടതി വാദം കേൾക്കും. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസർ ജോസഫ് സ്കറിയയാണ് ഹര്‍ജി നൽകിയത്. കേസിൽ നിയമന നടപടികൾ ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്.

പ്രിയ വർഗീസിന് യു ജി സി ചട്ടപ്രകാരമുള്ള അധ്യാപന പരിചയമില്ലെന്നും അവധിയെടുത്തുള്ള ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യു ജി സി യും നിലപാടറിയിച്ചിരുന്നു. സ്റ്റുഡന്‍റ് ഡയറക്ടർ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കിൽ മാത്രമേ യോഗ്യതയായി കണക്കാക്കാൻ കഴിയുകയുള്ളു. സർവ്വകലാശാല ചട്ടം അനുസരിച്ച് സ്റ്റുഡന്‍റ് ഡീൻ അനധ്യാപക തസ്തികയാണെന്നുമാണ് നിലപാട്. എന്നാൽ പ്രിയ വർഗീസിന് മതിയായ യോഗ്യതയുണ്ടെന്നും നിലവിൽ നിയമന നടപടി ആയിട്ടില്ലെന്നുമാണ് സർവ്വകലാശാല കോടതിയെ അറിയിച്ചത്. 

click me!