
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രസിഡന്‍റ് എസ് ഭാസുരാംഗൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പണം തിരികെ കിട്ടിയില്ലെന്നാരോപിച്ച് കണ്ടല സ്വദേശി അയ്യപ്പൻ നായരുടെ പരാതിയിൽ മാറനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെയായിരുന്നു ഹർജി. ബാങ്കിനെ തകർച്ചയിലേക്ക് നയിച്ച 100 കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ അറസ്റ്റിലായ ഭാസുരാംഗനും മകനും നിലവിൽ റിമാൻഡിലാണ്.
സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്‍റുമായ ഭാസുരാംഗൻ, മകൻ അഖിൽ, രണ്ട് പെൺമക്കൾ അടക്കം ആറ് പേരെ പ്രതി ചേര്‍ത്താണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസില്‍ ആദ്യഘട്ട കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കണ്ടല ബാങ്കില്‍ മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എൻ ഭാസുരാംഗൻ ബെനാമി പേരിൽ 51 കോടി രൂപ വായ്പ തട്ടിയെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.
കണ്ടല ബാങ്കിൽ നിന്ന് കോടികൾ എവിടേക്ക് പോയെന്ന അന്വേഷണത്തിലാണ് മുൻ പ്രസിഡന്‍റ് എൻ ബാസുരാംഗനും കുടുംബവും കരുവന്നൂർ മാതൃകയിൽ നടത്തിയ വഴിവിട്ട ഇടപെടലിന്‍റെ വിവരം ഇഡിയ്ക്ക് ലഭിച്ചത്. ബാങ്കിൽ നിന്ന് ലോൺ തട്ടാൻ ഭാസുരാംഗന് ബെനാമി അക്കൗണ്ടുകളുണ്ടായിരുന്നു. ശ്രീജിത്, അജിത് എന്നീ പേരിലുള്ളത് ബെനാമി അക്കൗണ്ടുകളിലൂടെയാണ് പണം തട്ടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam