
കൊച്ചി: എം ജി റോഡിലെ വെള്ളക്കെട്ട് ഭീഷണി പൂർണമായും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. എം ജി റോഡിലെ വെള്ളക്കെട്ട് പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന് കോടതി ചോദിച്ചു. കാനകളിൽ ആളുകൾ എറിഞ്ഞ മാലിന്യം നിറയുന്നുണ്ട്. കോപ്പറേഷൻ നന്നായി ജോലി ചെയ്യുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ഇപ്പോഴും പ്രശ്നങ്ങളുണ്ടെന്ന് കോടതി പറഞ്ഞു. ഹൈക്കോടതിക്ക് സമീപവും വെള്ളക്കെട്ട് ഉണ്ടായിയെന്ന് കോടതി ചൂണ്ടിക്കാട്ടി. എം ജി റോഡിലെ അറ്റകുറ്റപ്പണി ജൂൺ 30തിനകം പൂർത്തീകരിക്കുമെന്ന് പിഡബ്ല്യുഡി കോടതിയെ അറിയിച്ചു. നടപ്പാത പണിയുന്നത് കാരണം ക്ലീനിംഗ് നടക്കുന്നില്ലെന്ന് പിഡബ്ല്യുഡിയോട് കോടതി പറഞ്ഞു. എം ജി റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന ഇടങ്ങളിൽ പത്ത് ദിവസത്തിനകം പൊളിഞ്ഞ കിടക്കുന്ന ടൈൽസ് നേരെ ആക്കുമെന്ന് കൊച്ചിൻ സ്മാർട് സിറ്റി മിഷൻ കോടതിയെ അറിയിച്ചു.
അതേസമയം, നിർമാണത്തിലിരുന്ന ദേശീയ പാത തകർന്നതിൽ ദേശീയ പാതാ അതോറിറ്റി കോടതിയില്‍ മറുപടി നൽകി. ദേശീയപാത തകർന്ന സംഭവത്തില്‍ മറുപടി സത്യവാങ്മൂലം വൈകാതെ സബ്മിറ്റ് ചെയ്യുമെന്ന് എൻഎച്ച്എഐ കോടതിയെ അറിയിച്ചു. ദേശീയ പാത നിർമാണം നടക്കുന്ന മേഖലകളിലെ മനുഷ്യർ ഏറെക്കാലമായി യാത്രദുരിതം അനുഭവിക്കുന്നവരാണ്. പക്ഷേ ഈ മനുഷ്യരുടെ വികാരങ്ങൾ കോടതിക്ക് കാണേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു സാഹചര്യം മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലേയെന്ന് കോടതി ചോദിച്ചു. തകർന്ന സ്ഥലങ്ങളിലെ മണ്ണാണ് പ്രശ്നമെന്ന് എൻഎച്ച്എഎ മറുപടി നല്‍കി. മണ്ണിനെ കുറിച്ച് നേരത്തെ അറിയില്ലായിരുന്നോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഹർജി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam