
കൊച്ചി: പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജൻസിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ എണ്ണക്കമ്പനികൾക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പാചകവാതക വിതരണം ഉറപ്പാക്കുക എന്നതാണ് പ്രധാന പരിഗണനയെന്നും കോടതി നിരീക്ഷിച്ചു. എൽപിജി വിതരണക്കാർ എണ്ണ കമ്പനികളുടെ ഏജന്റുമാരാണെന്നും വിതരണ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി കമ്പനികൾക്ക് നയപരമായ തീരുമാനങ്ങൾ എടുക്കാമെന്നും ജസ്റ്റിസ് എംഎ അബ്ദുൾ ഹക്കിം വ്യക്തമാക്കി.
ഉപഭോക്താക്കളെ വിവിധ ഏജൻസികൾക്കിടയിൽ പുനർവിതരണം ചെയ്യുന്നതിനായി എണ്ണ കമ്പനികൾ കഴിഞ്ഞ വർഷം രൂപവത്കരിച്ച നയം ചോദ്യം ചെയ്ത് ഓൾ ഇന്ത്യ എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കേരള സർക്കിൾ നൽകിയ ഹർജികളിലാണ് കോടതി വിധി. സിംഗിൾ ബെഞ്ച് ഹർജികൾ തള്ളിക്കൊണ്ടാണ് നിലപാട് വ്യക്തമാക്കിയത്.
ഒരു ഏജൻസിക്ക് കീഴിൽ സിലിണ്ടർ റീഫില്ലിങ്ങിന് പരിധി നിശ്ചയിക്കുകയും അധികമുള്ള ഉപഭോക്താക്കളെ സമീപ ഏജൻസികളിലേക്ക് മാറ്റുകയും ചെയ്യുന്നതായിരുന്നു പുതിയ നയം. ഇത് തങ്ങളുടെ ലാഭത്തെ ബാധിക്കുമെന്നായിരുന്നു വിതരണക്കാരുടെ വാദം.എന്നാൽ വിതരണക്കാരുടെ സാമ്പത്തിക താത്പര്യങ്ങളേക്കാൾ ഉപഭോക്താക്കളുടെ സൗകര്യവും ഗ്യാസ് വിതരണത്തിന്റെ കാര്യക്ഷമതയുമാണ് മുൻഗണന ലഭിക്കേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam