
കൊച്ചി: തെരഞ്ഞെടുപ്പിൽ മുന്നണികളുടെ സ്ഥാനാര്‍ത്ഥികളുടെ സമാനമായ പേരുള്ള അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയാണെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് അപരന്മാരുടെ സ്ഥാനാര്‍ത്ഥിത്വം. അപരന്മാരെ നിയോഗിക്കുന്നത് തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുമെന്നും ഇത്തരം നീക്കം തടയണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് നഷ്ടപ്പെടരുതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരത്തിൽ അപര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
അഞ്ജലി നായരുടെ പേരുമാറ്റം പരിഗണിക്കണമെന്ന് കോടതി
ആവശ്യപ്പെട്ട് പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ലെന്ന് വ്യക്തമാക്കി തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായരുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നിരീക്ഷണം. അഞ്ജലി നായരുടെ പേരുമാറ്റം പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ശനിയാഴ്ച വരണാധികാരിക്ക് മുന്‍പാകെ ഹാജരാകണമെന്നും സിറ്റിങ്ങിനുശേഷം തീരുമാനം എടുക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. നിലവിൽ അഞ്ജലി പി വി എന്നാണ് ഇവി എമ്മിലെ പേര്. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച മത്സരാർത്ഥികളുടെ പട്ടികയിലും ഇവിഎമ്മിലും അഞ്ജലി പി.വി എന്ന പേരിന് പകരം അഞ്ജലി നായർ എന്ന പേര് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പൊതുജനങ്ങൾക്ക് അഞ്ജലി നായർ എന്ന പേരിലാണ് പരിചിതയെന്നും പോസ്റ്ററുകളിലും ഇതാണ് പേരെന്നും അഞ്ജലി പറയുന്നു. ഇവിഎമ്മിൽ മറ്റൊരു പേരെന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
ഈ നിയമസഭാ തെരഞ്ഞെടുപ്പിലും പല സ്ഥാനാര്‍ത്ഥികള്‍ക്കും ഭീഷണിയായി അപരന്മാര്‍ മത്സര രംഗത്തുണ്ട്. ബേപ്പൂരിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പിവി അൻവറിന്‍റെ സമാനമായ പേരുള്ള നാലു അപരന്മാരാണ് മത്സരിക്കുന്നത്. ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പികെ ശശി അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കും അപരഭീഷണിയുണ്ട്. ഇത്തരത്തിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അപരന്മാരെ നിര്‍ത്തുന്നത് സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന വോട്ട് നഷ്ടപെടാൻ കാരണമാകുമെന്ന വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam