
ദില്ലി:കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന്‍റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ഹൈക്കമാന്‍ഡ്. തമ്മിലടി ഒഴിവാക്കാന്‍ പ്രചാരണ ചുമതലയടക്കം ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നല്‍കാനാണ് ആലോചന. സമീപ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തെലങ്കാന എന്നിവിടങ്ങളിലെ നേതാക്കളെയും കേരളത്തില്‍ വിന്യസിച്ചേക്കുംദില്ലി ചര്‍ച്ചയോടെ കേരളത്തിലെ തമ്മിലടിക്ക് വിരാമമായെന്ന് നേതാക്കള‍്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ഹൈക്കമാന്‍ഡ് ജാഗ്രതയിലാണ്. ഈ വര്‍ഷാവസാനം തദ്ദേശ തെരഞ്ഞെടുപ്പും, അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്ന കേരളത്തിന് തന്നെയാണ് മുഖ്യ ഫോക്കസ്.
കെപിസിസി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ഘടകക്ഷികളുടെ മനമറിയാന്‍ കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍സെക്രട്ടറിയെ പിന്നാലെ അയച്ചത് തുടര്‍ ചര്‍ച്ചകളിലെ പ്രതിസന്ധി പരമാവധി ഒഴിവാക്കാനാണ്. കേരളത്തിലെ പൊട്ടിത്തെറിയില്‍ വെടിനിര്‍ത്തലായെങ്കിലും തെരഞ്ഞെടുപ്പിലെ നായക ചര്‍ച്ചകള്‍ വീണ്ടും അസ്വാരസ്യം ഉണ്ടാക്കിയേക്കാമെന്ന വിലയിരുത്തലിലാണ് കടിഞ്ഞാണ്‍ കൈയില്‍ വയ്ക്കാന്‍ ഹൈക്കമാന്‍ഡ് നേതൃത്വം ആലോചിക്കുന്നത്. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് എന്ന പതിവ് ശൈലിക്കൊപ്പം സംസ്ഥാനത്തെ ഒരു നേതാവിനെയും പ്രചാരണ ചുമതല ഏല്‍പിക്കാതെയുള്ള പരീക്ഷണത്തിന് ഹൈക്കമാന്‍ഡ് തയ്യാറെടുക്കുന്നവെന്നാണ് വിവരം. ഹൈക്കമാന്‍ഡിലെ നേതാവിന് പൂര്‍ണ്ണ പ്രചാരണ ചുമതല നല്‍കാനാകും നീക്കം. നിലവില്‍ സംഘടനയില്‍ പ്രത്യേക ചുമതലയൊന്നുമില്ലാത്ത പ്രിയങ്ക ഗാന്ധിയെ തന്നെ പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്.
വയനാട് എംപികൂടിയായ പ്രിയങ്കയുടെ നേതൃത്വത്തിലെ പ്രചാരണം സംസ്ഥാനത്താകെ പാര്‍ട്ടിക്ക് ഊര്‍ജ്ജം നല്‍കുമെന്നാണ് വിലയിരുത്തല്‍. ഘടകക്ഷികള്‍ക്കും ഈ ഫോര്‍മുലയോടെയാണ് താല്‍പര്യം.സംസ്ഥാനത്തെ ഏതെങ്കിലും നേതാവിനെ ചുറ്റിപറ്റിയുള്ള ചര്‍ച്ച വീണ്ടും പൊട്ടിത്തെറിക്കടയാക്കിയേക്കുമെന്നാണ് ഘടകക്ഷികള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. ഫലം അനുകൂലമെങ്കില്‍ തുടര്‍ ചര്‍ച്ചകളിലൂടെയാകും മുഖ്യമന്ത്രിയെ നിശ്ചയിക്കുക. കര്‍ണ്ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രചാരണ ശൈലിയിലാകും പിന്തുടരുക. സൗജന്യങ്ങള്‍ വാരിക്കോരി പ്രഖ്യാപിച്ചുള്ള പ്രകടനപത്രികയാകും തയ്യാറാക്കുക. ഈ സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കള്‍ക്ക് മണ്ഡലങ്ങളുടെ ചുമതല നല്‍കിയേക്കും. പ്രചാരണ ചെലവിനായുള്ള ഫണ്ടും ഈ സംസ്ഥാനങ്ങളില്‍ നിന്നാകും കണ്ടെത്തുക. കര്‍ണ്ണാടകത്തിലെയും തെലങ്കാനയിലയെും നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞതായാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam