
കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലത്തേക്ക് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവർത്തനം അസാധുവാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ വേനലധിക്കുശേഷം ജൂണിൽ പരിഗണിക്കും.
ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കമ്മീഷൻ നൽകുന്ന ശുപാർശകൾ സർക്കാരിന് ഇപ്പോൾ നടപ്പാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിന് വിധേയമായിട്ടായിരിക്കും ശുപാർശകൾ നടപ്പാക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.
മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവർത്തനം അസാധുവാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീൽ നൽകിയത്. ഡിവിഷൻ ബെഞ്ചിൽ സർക്കാർ നൽകിയ അപ്പീലിൽ തീരുമാനമാകുംവരെ ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനാനുമതി നൽകണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിച്ചാണ് താല്‍ക്കാലികമായി കമ്മീഷന് തുടരാനുള്ള അനുമതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നൽകിയത്.
ജുഡീഷ്യൽ കമ്മീഷൻ നൽകുന്ന ശുപാർശകൾ ഡിവിഷൻ ബെഞ്ചിലെ അപ്പീലിൻമേലുളള ഉത്തരവിന് വിധേയമായി മാത്രമേ നടപ്പാക്കൂവെന്നാണ് സർക്കാർ ഹൈക്കോടതിയ്ക്ക് ഉറപ്പ് നൽകിയിരിക്കുന്നത്. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെയാണ് മുനന്പം ജുഡീഷ്യൽ കമ്മീഷനായി സർക്കാർ നിയമിച്ചിരുന്നത്.
ഇന്ന് തന്നെ കമ്മീഷൻ പ്രവര്‍ത്തനം പുനരാരംഭിക്കും
കമ്മീഷൻ പ്രവർത്തനം ഇന്ന് തന്നെ പുനരാരംഭിക്കുമെന്ന് മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. മെയ് മാസത്തിനകം അന്തിമ റിപ്പോർട്ട് കൈമാറാനാകുമെന്നാണ് പ്രതീക്ഷ. രണ്ടു മാസം കമ്മീഷൻ പ്രവർത്തനം നിലച്ചിരുന്നു. വഖഫ് നിയമ ഭേദഗതി കമ്മീഷന്‍റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. ഭേദഗതി നിലവിൽ വന്നാലും ഓരോ കേസിലും കോടതിയാകും തീരുമാനമെടുക്കുകയെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായര്‍ പറഞ്ഞു.
മുനമ്പത്ത് കമ്മീഷന് പ്രവർത്തനങ്ങൾ തുടരാമെന്ന വിധി പ്രതീക്ഷിച്ചതെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പം കമ്മീഷന് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തതാണ് സങ്കീർണതകൾ ഉണ്ടാക്കിയത്. സ്റ്റേ നിയമപരമായി നിൽക്കുന്നതല്ല. പ്രശ്നം തീർക്കാൻ ഞങ്ങൾക്ക് അധികാരം ഉണ്ടെന്നാണ് സംസ്ഥാന സർക്കാർ തന്നെ ഇപ്പോൾ പറയുന്നത്. കമ്മീഷൻ വെക്കാതെ തന്നെ പ്രശ്നം തീർക്കായിരുന്നുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.