
കൊച്ചി: ബ്രുവറി കേസില്‍ സർക്കാരിന് ആശ്വാസം.നികുതി വകുപ്പിൽ നിന്ന് ഫയലുകൾ സമർപ്പിക്കണമെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.വിജിലൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ.സ്വകാര്യ അന്യായത്തിന്മേൽ വിജിലൻസ് കോടതിക്ക് കേസെടുക്കാൻ ആവില്ലെന്ന് സർക്കാർ വാദിച്ചു.സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായാണ് വിജിലൻസ് കോടതി ഉത്തരവെന്നും സർക്കാർ വ്യക്തമാക്കി,രമേശ് ചെന്നിത്തലയാണ് ബ്രൂവറി അഴിമതി കേസുമായി വിജിലന്‍സ് കോടതിയെ സമീപിച്ചത്.
'കഴമ്പില്ലെന്ന് കണ്ട് തള്ളികളയാനുള്ളതല്ല ബ്രുവറി കേസ്', വിജിലൻസ് കോടതി
ബ്രുവറി കേസിൽ സർക്കാരിന്‍റെ തടസ്സഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ വിജിലന്‍സ് കോടതിയുടെ നിരീക്ഷണമാണിത്.സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി സമർപ്പിച്ച അഴിമതി ആരോപണത്തിലെ അന്വേഷണം തടസ്സപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനായിരുന്നു വിജിലന്‍സ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടത്. സർക്കാരിന്‍റെ തടസ്സ ഹർജി തള്ളിയതോടെ ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ബ്രുവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകിയതിൽ കോടതി മേൽ നോട്ടത്തിൽ അന്വേഷണം തുടരും. ഉത്തരവ് റദ്ദാക്കിയതിനാൽ അഴിമതി ആരോപണം നിലനിൽക്കില്ലെന്ന് വാദമാണ് സർക്കാർ കോടതിയിൽ ഉയർത്തിയത്. വിജിലൻസ് അന്വേഷണ ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയും പ്രോസിക്യൂഷൻ അനുമതി തേടി ചെന്നിത്തല നൽകിയ ഹർജി ഗവർണ്ണറും തള്ളിയതും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ വാദങ്ങൾ അംഗീകരിക്കാതെയാണ് കോടതി മേൽ നോട്ടത്തിലുള്ള അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന നിലപാട് വിജിലൻസ് കോടതി സ്വീകരിച്ചത്.
സർക്കാരിന്‍റെ തടസ്സ ഹർജി തള്ളിയ വിജിലൻസ് കോടതി കേസുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാരനായ ചെന്നിത്തലയക്ക് കൈമാറണമെന്നും ഉത്തരവിട്ടു. എക്സൈസ് മന്ത്രിയായയിരുന്ന ടി പി രാമകൃഷ്ണൻ, എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് തുടങ്ങിയവരെ പ്രതിയാക്കിയുള്ള കേസിൽ അന്നത്തെ മന്ത്രിമാരായ ഇ പി ജയരരാജൻ, വി എസ് സുനിൽ കുമാർ എന്നിവരെ വിസ്തരിക്കും. ഈ മാസം 17ന് വിസ്താര നടപടികൾ തുടരുമെന്നും കോടതി വ്യക്തമാക്കി. ബ്രൂവറി സ്ഥാപിക്കാൻ കമ്പനിക്ക് കിൻഫ്രയിൽ സ്ഥലം അനുവദിച്ചെന്ന പരാതിയുടെ പേരിലാണ് മുൻവ്യവസായ മന്ത്രിയെ വിസ്തരിക്കുന്നത്. ബ്രൂവറി അനുമതി വേണ്ടത്ര ചർച്ച ചെയ്യാതെയാണെന്ന പ്രതികരണത്തിന്‍റെ പേരിലാണ് വി എസ് സുനിൽകുമാറിനെ വിസ്‍തരിക്കുന്നത്. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പിലിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.