
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലെ മിനി രത്‌ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ ഡയഗ്നോസ്റ്റിക്സ് വിഭാഗമായ ഹിന്ദ്ലാബ്‌സിന് അഭിമാനകരമായ നേട്ടം. നവി മുംബൈയിലെ ഖാർഘറിൽ സ്ഥിതി ചെയ്യുന്ന ഹിന്ദ്ലാബ്‌സ് ലബോറട്ടറിക്ക് കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റ് (CAP) അക്രഡിറ്റേഷൻ ലഭിച്ചു. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നൽകുന്ന ലാബ് ടെസ്റ്റിംഗിലും ഉയർന്ന ഗുണമേന്മയുള്ള രോഗീപരിചരണത്തിലും ആഗോള നിലവാരം ഉറപ്പാക്കിയതിനാണ് അക്രഡിറ്റേഷൻ ലഭിച്ചത്. ഇതോടെ സിഎപി അക്രഡിറ്റേഷൻ ലഭിക്കുന്ന രാജ്യത്തെ ആദ്യ പൊതുമേഖലാ സ്ഥാപനമായി ഹിന്ദ്‌ലാബ്‌സ് ഖാർഘർ യൂണിറ്റ് മാറി. 2027 സെപ്റ്റംബർ വരെയാണ് അക്രഡിറ്റേഷൻ.
രാജ്യത്തെ ഏറ്റവും വലിയ ഡയഗ്നോസ്റ്റിക്സ് ശൃംഖലകളിൽ ഒന്നാണ് എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിനു കീഴിൽ പ്രവർത്തിക്കുന്ന ഹിന്ദ്‌ലാബ്‌സ്. 2008ൽ ഡൽഹിയിൽ ആരംഭിച്ച ഹിന്ദ്‌ലാബ്സിനു ഇന്ന് 20 സംസ്ഥാനങ്ങളിലായി 230 ലബോറട്ടറീസാണുള്ളത്. മിതമായ നിരക്കിൽ ഗുണമേന്മയുള്ള ലാബ്‌ടെസ്റ്റിംഗ് ഉറപ്പാക്കുന്ന ഹിന്ദ്‌ലാബ്‌സിന്റെ സേവനം നാളിതുവരെ 80 ദശലക്ഷം ആളുകളാണ് പ്രയോജനപ്പെടുത്തിയത്. മഹാരാഷ്ട്ര സർക്കാരുമായി സഹകരിച്ച് 'മഹാലാബ്സ് സർവീസ്' എന്ന പേരിൽ സംസ്ഥാനത്തുടനീളം സൗജന്യ ലാബ്‌ടെസ്റ്റിംഗ് പദ്ധതികളാണ് എച്ച്എൽഎൽ ഹിന്ദ്‌ലാബ്‌സ് നടപ്പാക്കുന്നത്. കഴിഞ്ഞ 9 വർഷമായി തുടരുന്ന പദ്ധതിയിലൂടെ ഇതിനോടകം പൊതുജനങ്ങൾക്ക് സൗജന്യമായി ലാബ്‌ടെസ്റ്റിംഗ് സേവനങ്ങൾ നൽകാൻ കഴിഞ്ഞു.