
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്കും നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലും രാത്രികാലങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാലുമാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരത്താണ് കൂടുതൽ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടർച്ചയായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുണ്ട്. നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ സജീവമായതാണ് മഴ ശക്തമാകാൻ കാരണം. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും.
സ്കൂളുകളുടെ സമയം വൈകീട്ട് വരെ നീട്ടാൻ വിദ്യാഭ്യാസവകുപ്പ് ശുപാർശ
സംസ്ഥാനത്ത് സ്കൂളുകളുടെ സമയം വൈകീട്ട് വരെ നീട്ടാൻ വിദ്യാഭ്യാസവകുപ്പ് ശുപാർശ ചെയ്തു. ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗ തീരില്ലെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് സമയം നീട്ടൽ. ശുപാർശയിൽ അന്തിമതീരുമാനം മുഖ്യമന്ത്രി ഉടൻ കൈക്കൊള്ളും. പ്ലസ് വൺ സീറ്റ് ക്ഷാമം തീർക്കാൻ 52 പുതിയ ബാച്ചുകൾ അനുവദിക്കാനും തത്വത്തിൽ ധാരണയായി.
ഉച്ചവരെയുള്ള ക്ലാസുകൾ വൈകീട്ട് വരെയാക്കാനാണ് കളമൊരുങ്ങുന്നത്. സമയം നീട്ടുമ്പോഴും വിവിധ ദിവസങ്ങളിൽ ബാച്ചുകളായുള്ള പഠനം തുടരും. ബയോബബിൾ അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോളും നിലനിർത്തും. നവംബർ മാസം തീരാനിരിക്കെ ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗങ്ങൾ തീരില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തൽ. സമയമാറ്റത്തിൽ നയമപരമായ തീരുമാനം വരേണ്ടത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് വിട്ടത്.
സമയമാറ്റത്തിനൊപ്പം പരീക്ഷാ കലണ്ടറിലും തീരുമാനം ഉടൻ വരും. പരീക്ഷകൾക്ക് മുൻവർഷത്തെ പോലെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കുന്നതിന് പകരം ഫോക്കസ് എരിയ നിശ്ചയിക്കുന്നതാണ് പരിഗണനയിൽ ഉള്ളത്. പ്ലസ് വണ്ണിന് പുതിയ ബാച്ച് അനുവദിക്കാനും ധാരണയായി. കൂടുതലും സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട് , പാലക്കാട് ജില്ലകളിലാണ് ബാച്ച്. തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിലും പുതിയ ബാച്ചുകളുണ്ടാകും. സീറ്റ് ഒഴിവുള്ള ബാച്ചുകൾ ജില്ലക്കകത്തേക്കും പുറത്തേക്കും മാറ്റും. ബാച്ചിലും അന്തിമതീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam