തോരാത്ത മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗിക അവധി; ജാഗ്രതാ നിര്‍ദ്ദേശം

By Web TeamFirst Published Oct 21, 2019, 7:48 AM IST
Highlights

കനത്ത മഴ തുടരുന്ന  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (21.10.2019) അവധി. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഭാഗികമായോ പൂര്‍ണ്ണമായോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (21.10.2019) അവധി. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഭാഗികമായോ പൂര്‍ണ്ണമായോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ  പ്രൊഫഷണല്‍ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിവയടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി,ബോര്‍ഡ് പരീക്ഷകള്‍ക്ക് മാറ്റമില്ല. തൃശ്ശൂരില്‍ ഉച്ചയ്ക്ക് ശേഷം സ്കുളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധിയായിരിക്കും.

എറണാകുളം  ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധിയാണ്. സ്റ്റേറ്റ്‌, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. കോളേജുകൾക്ക് അവധിയില്ല. കനത്ത മഴ മൂലം പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ടിന്‍റെയും ഗതാഗത തടസ്സങ്ങളുടേയും പശ്ചാത്തലത്തിൽ കൊല്ലത്ത്  കൊട്ടാരക്കര താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. സിബിഎസ്‍ഇ, ഐസിഎസി തുടങ്ങി എല്ലാ സിലബസിലും പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. അങ്കണവാടികൾ തുറക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് അവധിയായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല/ബോർഡ്‌/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. 

നെയ്യാർ ഡാം ഷട്ടറുകൾ ആറിഞ്ചായി ഉയർത്തി

നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ നിലവിൽ 6 ഇഞ്ച് ഉയർത്തി. 10 മണിയോടെ അത് 12 ഇഞ്ച് ആയി വർധിപ്പിക്കും. നെയ്യാറിന്‍റെ തീരത്തുള്ളവർ ജാഗ്രതാ നിര്‍ദ്ദേശം.

ജാഗ്രതാ നിര്‍ദ്ദേശം

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസര്‍കോടും ഒഴികെ മറ്റ് ആറ്  ജില്ലകളില്‍ യെല്ലോ ആലര്‍ട്ടായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒക്ടോബർ 22 ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ട് ഉണ്ടാകും. അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരാനാണ് സാധ്യത. തുലാവർഷത്തിന്റെ ഭാഗമായി അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് ഇതിന് കാരണം.

കേരളതീരത്ത് 45 മുതല്‍ 55 കി,.മീ.വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.വ്യാഴാഴ്ചയോടെ ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങിയേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റന്നാള്‍ പുതിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുമുണ്ട്. ഇത് ആന്ധ്ര തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ന്യൂനമര്‍ദ്ദങ്ങള്‍ രൂപം കൊള്ളുന്ന സാഹചര്യത്തിലാണ്  സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

click me!