
ഇടുക്കി: തൊടുപുഴയിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് ബിലാൽ സമദിന് ലാത്തി ചാർജ്ജിൽ ഗുരുതരമായി പരിക്കേറ്റ സംഭവത്തിലും ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ. ആഭ്യന്തര വകുപ്പ് സംഭവത്തിൽ റിപ്പോർട്ട് തേടി. അഡീ. ചീഫ് സെക്രട്ടറി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. യു ഡി എഫ് സർക്കാർ ചുമതലയേറ്റതിന് പിന്നാലെ ബിലാൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. 2022 ജൂൺ 14-നായിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം.
ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെ ഡിവൈഎഫ്ഐക്കാർ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഈ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇടുക്കി എ ആർ ക്യാമ്പിലെ സിപിഒ ഡിഡി അജിനാണ് സമദിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ ഇടതു കണ്ണിന്റെ റെറ്റിനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആ കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. കൺപോള കീറി 22 തുന്നൽ ഇടേണ്ടി വന്നു. പിന്നീട് ശസ്ത്രക്രിയയിലൂടെ ഇടതുകണ്ണിന്റെ ലെൻസ് മാറ്റിവെച്ചു. ഇപ്പോൾ 30 ശതമാനം കാഴ്ചയില്ല.
ആരോപണ വിധേയനായ പൊലീസുകാരന് വീഴ്ച പറ്റിയിട്ടുണ്ടെന്നും നടപടി എടുക്കണമെന്നും പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി 2025 മാർച്ച് 20-ന് ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അതും അട്ടിമറിക്കപ്പെട്ടു. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന് 2026 മാർച്ച് ആറിന് ഡിപ്പാർട്ട്‌മെന്റ് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam