
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള ഡിജിപിയുടെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി. കേസ് ഡയറി തിരുത്തിയതിൽ അജിത് കുമാറിന്റെ ഇടപെടൽ ചൂണ്ടിക്കാട്ടി എസ്ഐടി 23 ന് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ സർക്കാറിന് അനക്കമില്ല. നിലവിൽ സാങ്കേതികവാദങ്ങൾ നിരത്തി ഒഴിഞ്ഞുമാറുകയാണ് ആഭ്യന്തരമന്ത്രി.
10 വർഷം യുഡിഎഫ് ഏറ്റവും അധികം ആരോപണം ഉന്നയിച്ച പിണറായിയുടെ വിശ്വസ്തൻ എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ടാണ് എസ്ഐടി ഡിജിപിക്ക് കൈമാറിയത്. കേസ് ഡയറി തിരുത്തിയതിലടക്കം അജിത് കുമാറിനെതിരെ മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളടക്കം ചേർത്താണ് റിപ്പോർട്ട്. കഴിഞ്ഞ മാസം 23നാണ് എസ്ഐടി റിപ്പോർട്ട് നൽകിയത്. ഒന്നുങ്കിൽ കൂടുതൽ അന്വേഷണത്തിനായി റിപ്പോർട്ട് തള്ളുകയോ, അല്ലെങ്കിൽ മേൽ നടപടിക്ക് ശുപാർശ ചെയ്തോ ഡിജിപി സർക്കാറിന് കൈമാറണം. എന്നാൽ ഇതുവരെ അത്തരമൊരു നീക്കം നടന്നിട്ടില്ല.
ആവേശത്തോടെ എസ്ഐടി ഉണ്ടാക്കിയ സർക്കാറും തുടർ നടപടിയിൽ ഒട്ടും താൽപര്യം കാണിക്കുന്നില്ല. ഡിജിപി പദവിയാണ് അജിത് കുമാർ ആഗ്രഹിക്കുന്നത്. ഫയർഫോഴ്സ് മേധാവി 31ന് വിരമിക്കുന്ന ഒഴിവിലേക്ക് എത്താനാണ് ശ്രമം. രക്ഷാപ്രവർത്തന കേസിൽ നടപടി വന്നാൽ അജിതിന് ഡിജിപി പദവി കിട്ടില്ല. അടി കൊണ്ട് കെഎസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടപടി പ്രതീക്ഷിക്കുമ്പോഴാണ് അസാധാരണ മെല്ലെപ്പോക്ക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam