
പത്തനംതിട്ട: മലയാലപ്പുഴയിൽ വൈദ്യുതി വേലിക്കടുത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിയാനി ചരുവിൽപുരയിടത്തിൽ ശാന്തമ്മ എബ്രഹാമാണ് മരിച്ചത്. ഫെൻസിങ്ങ് വേലിയിൽ നിന്ന് ഷോക്കേറ്റതാണ് മരണകാരണമെന്ന് ഭർത്താവ് എബ്രഹാം തോമസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള സ്ഥലത്താണ് ശാന്തമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സൗരോർജ വൈദ്യുത വേലിയൽ രണ്ട് കാലുകൾ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിറക് ശേഖരിക്കാനാണ് ശാന്തമ്മ ബന്ധുവിന്‍റെ കൃഷിയിടത്തിലേക്ക് പോയത്. ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് ഭർത്താവ് എബ്രഹാം തോമസ് അന്വേഷിച്ച് എത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്നു ഭാര്യ. നിലത്ത് നിന്ന് എടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിൽ എബ്രഹാമിനും വൈദ്യുതാഘാതമേറ്റു
നാട്ടുകാരുടെ സഹായത്തോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാലപ്പുഴ പൊലീസ് എത്തി രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരു. കാട്ടുപന്നിയുടെ ആക്രണം രൂക്ഷമായതിനാലാണ് ഈ മേഖലയിലെ കൃഷിയിടങ്ങളിൽ സൗരോർജ വേലി സ്ഥാപിച്ചിരിക്കുന്നത്.
ചാലിയാറിൽ കുളിക്കാനിറങ്ങിയ രണ്ടുപേരെ നീർനായ കടിച്ചു
മലപ്പുറം: ചാലിയാറിൽ കൂളിമാട് പാലത്തിന് സമീപം കുളിക്കടവിൽ നീർനായ ആക്രമണം. കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു. മപ്രം ബുഖാരിയ ഇന്റഗ്രേറ്റഡ് ഖുർആൻ കോളേജിന് സമീപമുള്ള കടവിലാണ് സംഭവം. അങ്ങാടിയിൽ ഉണ്ണിമോയിനെ നീർനായ ആക്രമിച്ചത്.
ഒപ്പം ഒരു വിദ്യാർത്ഥിനിക്കും കടിയേറ്റിട്ടുണ്ട്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വാക്സീൻ നൽകി. ഒറ്റയാൻ നീർനായയാണ് ഇവരെ ആക്രമിച്ചത് . ഒരാഴ്ച മുമ്പ് എളമരം കടവ് മാവൂർ ഭാഗത്ത് നീർനായ ആക്രമണം ഉണ്ടായിരുന്നു.
ചാലിയാറിൽ നീർനായകൾ വിഹരിക്കുകയാണ് ഇപ്പോൾ. ചാലിയാർ പുഴയുടെ ഇരു കരയിലുള്ളവർക്ക് പുഴയിൽ ഇറങ്ങാൻ ഇപ്പോൾ നീർനായ കാരണം ഭയമാണ്. ഒരു വർഷം മുമ്പ് കുളിമാട് പാലത്തിനടുത്ത കടവിൽ നീർനായ ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam