
തിരുവനന്തപുരം: വലിയതുറ തീരദേശ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കിടത്തിച്ചികിത്സയും 24 മണിക്കൂർ സേവനവും രണ്ടാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറും (ഡി.എം.ഒ.) തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയും സംയുക്തമായി യോഗം ചേർന്ന് നഗരസഭയും ആരോഗ്യവകുപ്പും ചെയ്യേണ്ട കാര്യങ്ങളിൽ വ്യക്തത വരുത്താനും കമ്മീഷൻ നിർദേശിച്ചു. സ്വീകരിച്ച നടപടികൾ ഡി.എം.ഒ.യും നഗരസഭാ സെക്രട്ടറിയും കമ്മീഷനെ അറിയിക്കണമെന്നും ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
കിടത്തിച്ചികിത്സാ സൗകര്യം ഇനിയും വൈകിക്കുന്നത് ശരിയല്ലെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. ആരോഗ്യവകുപ്പും നഗരസഭാ അധികൃതരും ജനപ്രതിനിധികളും ഒരുമിച്ച് പ്രവർത്തിച്ചാൽ ഈ സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു. ഐ.പി. വാർഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കെട്ടിടം നഗരസഭ അടിയന്തരമായി കൈമാറണം. കൂടാതെ, ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സേവനം ഡി.എം.ഒ. ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
രാവിലെ 8:00-നും 8:30-നും ഇടയിലാണ് ആശുപത്രി ഗേറ്റ് തുറക്കുന്നതെന്നും രോഗികൾ റോഡിൽ വരി നിൽക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി എസ്. ജെറോം മിരാന്റ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ നടപടിയെടുത്തത്. ഇതിനെത്തുടർന്ന് നഗരസഭാ സെക്രട്ടറിയും ഡി.എം.ഒ.യും ആശുപത്രിയിൽ സംയുക്ത പരിശോധന നടത്താൻ കമ്മീഷൻ നിർദേശിച്ചിരുന്നു.
24 മണിക്കൂറും കാഷ്വാലിറ്റി ആരംഭിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ. കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഒ.പി. കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുള്ള 7 ഒബ്സർവേഷൻ കിടക്കകളിൽ രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്നുണ്ട്. നാഷണൽ ഹെൽത്ത് മിഷൻ വഴി 3 മെഡിക്കൽ ഓഫീസർമാരെയും നഗരസഭ വഴി ഒരു മെഡിക്കൽ ഓഫീസറെയും ഫാർമസിസ്റ്റിനെയും ലഭ്യമാക്കിയിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു.