
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനും എച്ച്ആർഡിഎസിന്റെ കത്ത്. എസ്എൻസി ലാവ്‌ലിൻ കേസ് ഇനിയും നീട്ടിവെക്കരുതെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പിണറായി വിജയനെ പോലെ അഴിമതി നിറഞ്ഞ മറ്റൊരു മുഖ്യമന്ത്രിയില്ലെന്ന് ആരോപണമുണ്ട്. നിരവധി അഴിമതി ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെ ഉയരുന്നുണ്ടെന്നും മുഖ്യമന്ത്രി മുസ്ലീം വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. ലാവ്ലിൻ കേസ് പലപ്പോഴായി നീട്ടിവെക്കുന്ന സാഹചര്യത്തിലാണ് എച്ച്ആർഡിഎസിന്റെ കത്ത്. എസ്‌സി എസ്‌ടി നിയമം വളച്ചൊടിച്ച് കേസെടുത്തു. ഹിന്ദുക്കൾക്ക് ജീവിക്കാൻ പറ്റാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് ശ്രമമെന്നും കത്തിൽ ആരോപിക്കുന്നു.
കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഹൈറേഞ്ച് റൂറൽ ഡവലപ്മെന്‍റ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ്. 1995-ൽ രൂപീകൃതമായതാണ് സംഘടന. ഇവർ കേരളത്തിൽ ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാന്‍ എസ്‍സി എസ്‍ടി കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ആദിവാസികളെ കൈയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിനെ തുടര്‍ന്നാണ് സന്നദ്ധ സംഘനയായ എച്ച്ആർഡിഎസിന്‍റെ രാഷട്രീയമടക്കം ചര്‍ച്ചയായത്. പിന്നീട് അട്ടപ്പാടിയിൽ ആദിവാസികൾക്കായി വീട് നിർമിച്ചു നൽകുന്നതിൽ എച്ച്ആർഡിഎസിനെ സർക്കാർ വിലക്കിയിരുന്നു. പ്രകൃതിക്ക് ഇണങ്ങാത്ത വീടുകൾ നിർമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
തുടർന്ന് സർക്കാരിനെതിരെ എച്ച്ആർഡിഎസും ആരോപണങ്ങളും നിയമനടപടികളും തുടർന്നു. സ്വർണം, ഡോളർ കടത്ത് ആരോപണങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എച്ച്ആർഡിഎസ് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണനാണ് ഹർജി സമർപ്പിച്ചിരുന്നത്. ഹർജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി ശരിവെച്ചു. അന്വേഷണം ശരിയായ രീതിയിലല്ല എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam