ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ആർഎസ്എസ് മുഖപത്രമായ 'ഓർഗനൈസർ' തയാറാക്കിയ ഹിറ്റ്‌ലിസ്റ്റിൽ തന്‍റെ പേരുമുണ്ടെന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസ്. ഇതിനെ ഒരു അംഗീകാരവും ബഹുമതിയുമായി കാണുന്നുവെന്നും ഇത്തരം ഭീഷണികൾ കൊണ്ട് സമരരംഗത്ത് നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: ആർഎസ്എസിന്‍റെ മുഖപത്രമായ 'ഓർഗനൈസർ' ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിറ്റ്‌ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്ന് സിപിഎം നേതാവും എംപിയുമായ ജോൺ ബ്രിട്ടാസ്. ജന്തർ മന്തറിലെ പ്രക്ഷോഭത്തിൽ പങ്കാളികളായ, 'കുഴപ്പക്കാർ... അപകടകാരികൾ' എന്ന് കരുതുന്നവരുടെ പട്ടിക എന്ന രീതിയിലാണ് ആർഎസ്എസ് തയാറാക്കിയിരിക്കുന്നത്. അതിൽ മൂന്നാം സ്ഥാനത്ത് തന്‍റെ പേര് കൂടിയുണ്ട്. ഇതിനെ ഒരു അംഗീകാരമായി, ബഹുമതിയായി തന്നെയാണ് കാണുന്നതെന്നും ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.

ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അവഹേളിക്കാനും ദേശവിരുദ്ധമായി ചിത്രീകരിക്കാനും ആർഎസ്എസും ആർഎസ്എസ് അനുകൂല 'ഗോദി മീഡിയ'യും കിണഞ്ഞു ശ്രമിച്ചിരുന്നു. അതിന്‍റെ മറ്റൊരു പതിപ്പാണ് ഈ ഹിറ്റ്‌ലിസ്റ്റ്. വളരെ നൈസർഗികമായി ആരംഭിച്ച ഈ വിദ്യാർത്ഥി സമരത്തെ ചൈനയുമായി കൂട്ടിക്കെട്ടാൻ വരെ ആർഎസ്എസും മാധ്യമങ്ങളും ശ്രമിച്ചിരുന്നു. കഴിഞ്ഞ കുറേക്കാലങ്ങളായി നമ്മുടെ ചെറുപ്പക്കാരുടെ ഉള്ളിൽ അടിഞ്ഞുകൂടിയിരുന്ന രോഷമാണ് ഒരു വലിയ തീയായി പുറത്തുവന്നത്. അത് മനസിലാക്കി, അതിന്‍റെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുകയാണ് സർക്കാരും ആർഎസ്എസും ചെയ്യേണ്ടതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

ഞങ്ങൾ പൊതുരംഗത്ത് നിൽക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. ആർഎസ്എസിന്‍റെയോ ആർഎസ്എസിന് കുഴലൂതുന്ന ഗോദി മീഡിയയുടെയോ പരിലാളനയോ പ്രോത്സാഹനമോ പ്രതീക്ഷിച്ചല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവർക്ക് വേണ്ടി പ്രക്ഷോഭം നയിക്കാനുമാണ് ഞങ്ങൾ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഞങ്ങളെപ്പോലുള്ളവരെ നിങ്ങൾ ഹിറ്റ്‌ലിസ്റ്റിൽ ഉൾപ്പെടുത്തി എന്നത് കൊണ്ട് ഞങ്ങൾ ഈ സമരരംഗത്ത് നിന്ന് പിന്മാറുമെന്ന് വ്യാമോഹിക്കേണ്ട. മാത്രവുമല്ല, നിങ്ങൾ തയ്യാറാക്കുന്ന ഇത്തരം ഭീഷണികളും ഹിറ്റ്‌ലിസ്റ്റുകളുമൊക്കെ അംഗീകാരത്തിന്‍റെ ബാഡ്ജായി മാത്രമാണ് കാണുന്നതെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.