
പത്തനംതിട്ട: ശബരിമല മെയിൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിയതിന്‍റെ പേരിൽ വൻ ക്രമക്കേടും വ്യാജ ഇടപാടുകളും നടന്നതായി ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. 2021ൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മെയിൻ സ്റ്റോർ മുൻ സൂപ്രണ്ട് എസ് മനുവിനെതിരെയുള്ള പരാതിയെക്കുറിച്ച് അന്വേഷിച്ച വിജിലൻസ് സംഘം, 2017 മുതൽ 2020 വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി നടന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആവശ്യമായതിലും ഇരട്ടി സാധനങ്ങളാണ് സ്റ്റോക്കിൽ വ്യാജമായി കാണിച്ചത്. അഷ്ടാഭിഷേക വഴിപാടിനായി, ആവശ്യമായതിന്‍റെ അഞ്ചിരട്ടി സാധനങ്ങൾ എടുത്തതായി കണക്കുകളിൽ വ്യക്തമാകുന്നുണ്ട്. 2020ൽ മെയിൻ സ്റ്റോറിൽ നടത്തിയ മിന്നൽ പരിശോധനകളിൽ, കണക്കിൽപ്പെടാത്ത രീതിയിൽ വലിയ അളവിൽ തേനും അരവണ നിർമ്മാണത്തിനായുള്ള സാമഗ്രികളും വിജിലൻസ് കണ്ടെത്തിയിരുന്നു. പരിശോധനയിൽ ബാക്കിയ വന്ന അരവണ സാമഗ്രികൾ പിന്നീട് എന്തുചെയ്തു എന്നതിനെക്കുറിച്ച് നിലവിൽ യാതൊരു വിവരവുമില്ല. ഇവ മറിച്ചുവിറ്റതാണോ അതോ മറ്റ് ക്രമക്കേടുകൾ നടന്നതാണോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. അരവണ പാക്കിംഗിനായി എത്തിച്ച സാധനങ്ങളിൽ വൻതോതിൽ 'ഡാമേജ്' കാണിച്ചും സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
നെയ് ക്രമക്കേടിന് പിന്നാലെയാണ് തട്ടിപ്പിന്‍റെ മറ്റ് വിവരങ്ങൾ കൂടി പുറത്തുവരുന്നത്. മെയിൻ സ്റ്റോറിലേക്ക് ആവശ്യമായതിന്‍റെ അഞ്ചിരട്ടിയിലേറെ സാധനങ്ങൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. അഭിഷേകത്തിന്‍റെ മറവിലാണ് വാങ്ങിക്കൂട്ടൽ. വർഷങ്ങളായി മെയിൻ സ്റ്റോറിൽ മാറ്റമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാർക്കും പങ്കുണ്ട്. സാധനങ്ങൾ വ്യാജമായി വാങ്ങിക്കൂട്ടിയ ഇടപാടിൽ വിതരണക്കാർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പർച്ചേസിൽ സ്പെഷ്യൽ ഓഡിറ്റ് വേണമെന്നും ദേവസ്വം ഓംബ്ഡുസ്മാന് നൽകിയ റിപ്പോർട്ടിൽ ശുപാർശയുണ്ട്. സമഗ്രമായ അന്വേഷണത്തിനാണ് നിർദ്ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam