
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഐ സി യു തുണികൊണ്ട് മറച്ച് പ്രവർത്തിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മുതിർന്ന ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്താൻ ഡിഎംഇക്ക് നിർദ്ദേശം നൽകി. പിഡബ്ല്യുഡി, ഇലക്ട്രിക്കൽ വിഭാഗങ്ങൾ സ്വീകരിക്കേണ്ട നടപടികൾ പരിശോധിക്കണം. ആശുപത്രി അധികൃതർ നേരിട്ട് ഹാജരായി വിശദീകരിക്കണം എന്നും നിർദ്ദേശം നൽകി. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തന സജ്ജമായില്ല. തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്. ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറൽ സർജറി വിഭാഗം മേധാവി കത്ത് അയച്ചിരുന്നു. എന്നാൽ ഐസിയു ഉടൻ പ്രവർത്തനക്ഷമം ആകുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
മാർച്ച് 17ന് ആയിരുന്നു മെഡിക്കൽ കോളേജിലെ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ തീപിടുത്തം ഉണ്ടായത്. ഇതിന് പിന്നാലെ രോഗികളെ താൽക്കാലികമായി സജ്ജീകരിച്ച ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ഇപ്പോഴും ഈ താൽക്കാലിക ഐസിയുവിൽ തന്നെയാണ് രോഗികൾ തുടരുന്നത്. തുണി കെട്ടി മറച്ചാണ് ഈ ഐസിയു പ്രവർത്തിക്കുന്നത്. രോഗികൾക്ക് ഇവിടെ എത്രത്തോളം സുരക്ഷ ഒരുക്കാനാകും എന്നതിൽ കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് ജനറൽ സർജറി വിഭാഗം മേധാവി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ഒരു കത്ത് നൽകിയിരിക്കുന്നത്. ഉടൻ തന്നെ ഐസിയു പ്രവർത്തനക്ഷമമാകുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam