
കോഴിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് 12 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവും ഭർത്തൃമാതാവും കസ്റ്റഡിയിൽ. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദിൽ (26), അമ്മ സാക്കിറ (56) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കുഞ്ഞിനെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപത്ത് നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് കുഞ്ഞിനെ കാണാതായത്.കുടുംബ വഴക്കിനെ തുടർന്ന് കുഞ്ഞുമായി ഭർത്താവും ഭർത്തൃമാതാവും വീട് വിട്ടിറങ്ങുകയായിരുന്നു എന്ന് യുവതി പറഞ്ഞു. പരാതിയിൽ ചേവായൂർ പൊലീസ് കേസെടുത്തു. കുട്ടിയെ തട്ടിക്കൊണ്ട് പോകൽ, ജുവനൈൽ ആക്ട് എന്നിവ ചുമത്തിയാണ് കേസെടുത്തത്.
മക്കട സ്വദേശിയായ യുവതിയെ, ആദിൽ വിവാഹം ചെയ്തത് ഒരു വർഷം മുമ്പാണ്. എന്നാൽ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങളുണ്ട്. പ്രസവിച്ച ശേഷം ഇതുവരെ കുഞ്ഞിനെ അമ്മയെ കാണിച്ചിരുന്നില്ല. ഒടുവിൽ പൊലീസിൽ പരാതി നൽകാൻ യുവതിയും വീട്ടുകാരും തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെ ചേവായൂർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി, പൊലീസ് ഉദ്യോഗസ്ഥരേയും കൂട്ടി തിരികെ വീട്ടിൽ എത്തുമ്പോൾ കുഞ്ഞിനെ കാണാനുണ്ടായിരുന്നില്ല. ആദിലും അമ്മയും ചേർന്ന് കുഞ്ഞുമായി പുറത്തേക്ക് പോയെന്ന് അയൽവാസികൾ പറഞ്ഞു.
ആദിൽ മുൻപ് ബെംഗളൂരുവിൽ ആണ് ജോലി ചെയ്തിരുന്നത്. അങ്ങോട്ട് കുഞ്ഞിനെ കൊണ്ടുപോയതാകാമെന്ന് യുവതി സംശയം പ്രകടിപ്പിച്ചു. തുടർന്ന് പൊലീസ് നടത്തിയ സമയോചിത ഇടപെടലിൽ മുത്തങ്ങ ചെക്ക് പോസ്റ്റിൽ വച്ച് അതിർത്തി കടക്കും മുൻപ് ഇവരെ കസ്റ്റഡിയിൽ എടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam