
ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം, വധശ്രമത്തിന് കേസെടുത്ത് മലയിൻകീഴ് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയിൻകീഴിൽ വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനം. ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവിന്റെ മർദ്ദനം. സമീപത്തെ മാർജിൻഫ്രീ ഷോപ്പിലെ ജീവനക്കാരിയായ യുവതിയെ മദ്യപിച്ചെത്തിയ ഭർത്താവ്, മേപ്പുക്കട സ്വദേശി ദിലീപ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മദ്ദനമേറ്റ് യുവതിയുടെ മുഖത്ത് നിന്ന് ചോര വന്നിട്ടും ദിലീപ് ക്രൂരമായ മർദ്ദനം അവസാനിപ്പിച്ചില്ല. തുടർന്ന് ഇനി ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിച്ച് വീഡിയോ ദൃശ്യങ്ങളും ഇയാൾ ചിത്രീകരിച്ചു. ഇനി ജോലിക്ക് പോകരുതെന്ന് ദിലീപ് ആവശ്യപ്പെടുന്നതും പോകില്ലെന്ന് യുവതി പറയുന്നതും വീഡിയോയിൽ ഉണ്ട്. ജോലിക്ക് പോയില്ലെങ്കിൽ മക്കൾ പട്ടിണി ആകുമെന്നും അതുകൊണ്ടാണ് മാർജിൻഫ്രീ ഷോപ്പിൽ പോകുന്നതെന്നും യുവതി പറയുന്നുണ്ട്.
ക്രൂര മർദ്ദനത്തിന്റെ വിവരങ്ങൾ യുവതി ചില സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. ഇവരിൽ ചിലർ വിവരം പൊലീസിൽ അറിയിച്ചതോടെയാണ് മലയിൻകീഴ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്. ദിലീപിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാര്യയെ മർദ്ദിച്ച് ചിത്രീകരിച്ച വീഡിയോ ദിലീപിന്റെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു. തുടർന്ന് വധശ്രമം ചുമത്തി ഇയാൾക്കെതിരെ മലയിൻകീഴ് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായതാണ് ദിലീപും യുവതിയും. വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു യുവതി ദിലീപിനെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് പിന്നാലെ യുവതിയെ വീട്ടുകാർ ഉപേക്ഷിച്ചിരുന്നു. യുവതിയെയും രണ്ടു കുട്ടികളെയും പൊലീസ് വനിതാ-ശിശു ക്ഷേമ വകുപ്പിന് കീഴിലുളള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam