
സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ. നിറയെ ഭക്ഷണ വസ്തുക്കള്‍ നിരത്തിയിരിക്കുന്ന ഒരു ടേബിളില്‍ ഞാന്‍ ഭക്ഷണം കഴിക്കുന്ന ക്രോപ് ചെയ്ത ഒരു ചിത്രമാണ് സിപിഎം വിരോധികൾ ഒരു കമ്യൂണിസ്റ്റുകാരന്റെ ആഡംബരമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതെന്നും ക്രോപ് ചെയ്യാത്ത യഥാര്‍ത്ഥ ചിത്രം ഇവിടെ പങ്കുവെക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 2024 ജനുവരി 10 ന് വിഴിഞ്ഞത്ത് ഉദ്ഘാടനം നിര്‍വഹിച്ച കേരള സീഫുഡ് കഫെയുടെ ഉദ്ഘാടനത്തിന്റെ ചിത്രമാണിതെന്നും സംസ്ഥാന സർക്കാരിന്റെ സ്വന്തം സംരംഭമായ ഇത് ഫിഷറീസ് വകുപ്പിന് കീഴിലെ മത്സ്യഫെഡാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം
രാഷ്ട്രീയ എതിര്‍പ്പ് കാരണം നിലവാരത്തകര്‍ച്ചയുടെ അങ്ങേയറ്റത്തേക്ക് സിപിഐ(എം) വിരോധികള്‍ താഴുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. എന്റെ പേരില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇങ്ങനെയൊരു കുറിപ്പിന് കാരണം. മറുപടി എഴുതണം എന്ന് ആദ്യം കരുതിയതല്ലെങ്കിലും തങ്ങള്‍ എത്തിയ അധപതനത്തിന്റെ ആഴം ഇത് പ്രചരിപ്പിക്കുന്നവര്‍ക്ക് ബോധ്യം വന്നോട്ടെയെന്ന് കരുതിയാണ് ഈ കുറിപ്പ്.
നിറയെ ഭക്ഷണ വസ്തുക്കള്‍ നിരത്തിയിരിക്കുന്ന ഒരു ടേബിളില്‍ ഞാന്‍ ഭക്ഷണം കഴിക്കുന്ന ക്രോപ് ചെയ്ത ഒരു ചിത്രമാണ് ഒരു കമ്യൂണിസ്റ്റുകാരന്റെ ആഡംബരമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ ക്രോപ് ചെയ്യാത്ത യഥാര്‍ത്ഥ ചിത്രം ഞാന്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്. 2024 ജനുവരി 10 ന് വിഴിഞ്ഞത്ത് ഉദ്ഘാടനം നിര്‍വഹിച്ച കേരള സീഫുഡ് കഫെയുടെ ഉദ്ഘാടനത്തിന്റെ ചിത്രമാണ് ഇത്. സംസ്ഥാന സർക്കാരിന്റെ സ്വന്തം സംരംഭമായ ഇത് ഫിഷറീസ് വകുപ്പിന് കീഴിലെ മത്സ്യഫെഡാണ് നടത്തുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭം സർക്കാർ തുടങ്ങുന്നത്. റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് അവിടുത്തെ വിഭവങ്ങള്‍ ഉദ്ഘാടനത്തിനെത്തിയ അതിഥികൾക്കായി വിളമ്പുന്ന ഈ ചിത്രമാണ് ചില കൂട്ടര്‍ മറ്റുള്ളവരെ ക്രോപ് ചെയ്ത് എന്നെ മാത്രം കാണുന്ന രീതിയിൽ കുറുക്കന്റെ കൗശലത്തോടെ പ്രചരിപ്പിക്കുന്നത്.
ഈ സ്ഥാപനത്തിന് മറ്റൊരു പ്രത്യേകത കൂടെയുണ്ട്. ഓഖി ദുരന്തത്തില്‍ ദുരിതങ്ങള്‍ അനുഭവിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളാണ് ഇവിടെ ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം ജീവനക്കാരും. അവർക്ക് തൊഴിൽ നൽകുക എന്നഉദ്ദേശവും ഈ സ്ഥാപനത്തിന്റെ പിറവിക്ക് പിന്നിലുണ്ട്. മിതമായ വിലയിൽ അതിഗംഭീരമായ ഭക്ഷണം, പ്രത്യേകിച്ചും മത്സ്യവിഭവങ്ങള്‍ നല്‍കുന്ന ഈ സ്ഥാപനത്തിന്റെ മാതൃകയില്‍ കേരളത്തില്‍ ഉടനീളം റെസ്റ്റോറന്റുകള്‍ ആരംഭിക്കാനുള്ള പദ്ധതി ഫിഷറീസ് വകുപ്പിനുണ്ട്. എന്തായാലും ഈ പ്രചരിപ്പിക്കുന്നവരെയും വിഴിഞ്ഞത്തുള്ള കേരള സീഫുഡ് കഫേയിലെക്ക് സ്വാഗതം ചെയ്യുകയാണ്. ചിത്രത്തില്‍ കാണുന്നതും അല്ലാത്തതുമായ ഒട്ടേറെ വിഭവങ്ങള്‍ മിതമായ വിലയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam