
പാലക്കാട് : ബിജെപി വിട്ട് കോൺഗ്രസിൽ അംഗത്വമെടുത്ത സന്ദീപ് വാര്യരെ കുറിച്ച് ചാനൽ ചര്‍ച്ചകളിലെ സ്ഥിരം 'എതിരാളി'യായിരുന്ന ജ്യോതികുമാർ ചാമക്കാല. സന്ദീപ് സ്വന്തം പാർട്ടിയിൽ എത്തിയപ്പോളും 'നല്ലൊരു എതിരാളിയെ നഷ്ടമായി' എന്നാണ് ചാമക്കാല പറയുന്നത്. ചാനൽ ചര്‍ച്ചകളിലെ ബിജെപിയുടെ സ്ഥിരം പ്രതിനിധിയായിരുന്ന സന്ദീപ് വാര്യരോട് ചർച്ചകൾക്കിടെ രൂക്ഷമായി വഴക്കിട്ടിട്ടുണ്ട്. പക്ഷേ പിണക്കമില്ല. നല്ലൊരു എതിരാളിയെ നഷ്ടമായ സങ്കടം മാത്രമേ ഉളളുവെന്നും ജ്യോതികുമാർ ചാമക്കാല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സന്ദീപ് കോൺഗ്രസ് അംഗത്വമെടുത്തതിന് ശേഷം, ചാനൽ ചർച്ചയ്ക്കിടെ 'നീ ആരാടാ' എന്ന് പറഞ്ഞ് ഇരുവരും വഴക്കുകൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതേക്കുറിച്ചുളള ചോദ്യത്തിന് അതിനേക്കാൾ രൂക്ഷമായി വഴക്കിട്ടിട്ടുണ്ടെന്നായിരുന്നു ചാമക്കാലയുടെ മറുപടി. കോൺഗ്രസിലെത്തിയ സന്ദീപിന് കൈ കൊടുത്തുവെന്നും സന്തോഷത്തോടെ ഒന്നിച്ചു പ്രവർത്തിക്കും എന്നും ജ്യോതികുമാർ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് വീണ്ടുമൊരു ട്വിസ്റ്റ്, ബിജെപിയോട് തെറ്റി 'കൈ' പിടിച്ച് സന്ദീപ് വാര്യർ
ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക നീക്കം. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവിൽ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്. ബിജെപിയിൽ വീര്‍പ്പ് മുട്ടികഴിയുകയായിരുന്നുവെന്നും സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ് ഞാനെന്നുമാണ് സന്ദീപ് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പ്രതികരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam