
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള ഉത്തരവ് നടപ്പാക്കാൻ വൈകിയതിന് ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്. ഇന്ന് നേരിട്ട് ഹാജരായ ഹനീഷിനോട് കോടതി ഉത്തരവ് വായിക്കാൻ അറിയില്ലെ എന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. കോടതി ഉത്തരവ് നിരന്തരം ഉദ്യോഗസ്ഥൻ അവഗണിച്ചെന്നും സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ താൻ ചുമതല ഒഴിഞ്ഞെന്നും നിലവിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണെന്നും ഹനീഷ് കോടതിയെ അറിയിച്ചു. ഹനീഷ് നൽകിയ മാപ്പപേക്ഷയിൽ തീരുമാനം എടുക്കുന്നത് കോടതി അടുത്ത മാസം രണ്ടിലേക്ക് മാറ്റി. കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, എംഡി ആയിരുന്ന കെ എ രതീഷ് എന്നിവരെ വിചാരണ ചെയ്യാനുള്ള പ്രോസിക്യൂഷൻ അനുമതി നൽകാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് തുടച്ചയായി അവഗണിച്ചപ്പോഴാണ് കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നത്. 80 കോടി യുടെ അഴിമതിയിലാണ് സിബിഐ പ്രതികൾക്കെതിരെ കുറ്റപത്രം നൽകിയത്.
പ്രോസിക്യൂഷൻ അനുമതി നൽകയില്ലെങ്കിൽ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നുമാണ് ഹൈക്കോടതി മുന്നറിയിപ്പ്. അറസ്റ്റ് അടക്കമുള്ള നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജുവിനെയും കേസിൽ കക്ഷിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam