
ഇടുക്കി : ഇടുക്കി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന ധീരജിനെ കൊലപ്പെടുത്തിയത് (Dheeraj Murder) എസ്എഫ്ഐക്കാരാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് ഉൾപ്പെടെയുള്ളവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സി പി മാത്യു ആരോപിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സത്യൻ, എസ് എഫ് ഐ നേതാക്കളായ വിഷ്ണു, ടോണി കൂര്യാക്കോസ് എന്നിവരുടെ ഇടപെടൽ സംശകരമാണെന്നും സി പി മാത്യു കൂട്ടിച്ചേര്‍ത്തു.
ധീരജിന്‍റെ കൊലപാതകം എസ്എഫ്ഐക്ക് പറ്റിയ കൈയ്യബദ്ധമാണ്. ധീരജിന്‍റെ അനുഭവം ഉണ്ടാകരുത് എന്ന് എസ്എഫ്ഐക്കാരെ മുതിർന്ന നേതാവ് എന്ന നിലയിൽ ഓർമ്മപ്പെടുത്തുകയാണ് ചെയ്തത്. ഈ പ്രസ്ഥാവന തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സി പി മാത്യു വിശദീകരിച്ചു. ഭരണം മാറുമ്പോൾ പുതിയ അന്വേഷണം വരും അപ്പോൾ സത്യം പുറത്തു വരുമെന്നും സി പി മാത്യു തൊടുപുഴയിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സി പി മാത്യുവിന്‍റെ പ്രസംഗം വിവാദമായത്. മാത്യുവിന്‍റേത് കൊലവിളി പ്രസംഗമാണെന്ന് എസ്എഫ്ഐ ആരോപിക്കുകയും ചെയ്തിരുന്നു.
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് തകർത്തത് പോലുള്ള നടപടി എസ്എഫ്ഐ തുടർന്നാൽ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്നായിരുന്നു സി പി മാത്യുവിന്റെ ഭീഷണി പ്രസംഗം. രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്നിപഥ് പദ്ധതിക്കെതിരായും മുരിക്കാശ്ശേരിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സി പി മാത്യു വിവാദ പരാമർശം നടത്തിയത്.
അതേസമയം, ധീരജിന്റെ കൊലപാതകത്തിലെ കോൺഗ്രസ് ഗൂഢാലോചന വെളിവാക്കുന്നതാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ കൊലവിളി പ്രസംഗമെന്ന് എസ്എഫ്ഐ ആരോപിച്ചു. സി പി മാത്യുവിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. ഇടുക്കി മുരിക്കാശേരിയിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഡിസിസി പ്രസിഡന്റ് സി പി മാത്യു നടത്തിയ കൊലവിളി പ്രസംഗത്തിലൂടെ കോൺഗ്രസിന്‍റെ യഥാർത്ഥ മുഖം പുറത്തായി എന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി.
Also Read: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സ്ത്രീവിരുദ്ധ പരാമർശം; സി പി മാത്യുവിനെതിരെ കേസ്
ധീരജ് പഠിച്ചിരുന്ന ഇടുക്കി എഞ്ചിനിയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ ഡിസിസി പ്രസിഡന്‍റ് തന്നെ 'എസ്എഫ്ഐ പ്രവർത്തകർക്ക് ധീരജിന്‍റെ അനുഭവം ഉണ്ടാകും' എന്ന് പറഞ്ഞതിലൂടെ ധീരജിന്‍റെ കൊലപാതകത്തിന്‍റെ ഭാഗമായി നടന്ന ഉന്നതതല ഗൂഢാലോചന പുറത്ത് വരികയാണ്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ധീരജിന്‍റെ രക്തസാക്ഷിത്വത്തെ ' ഇരന്നു വാങ്ങിയത് ' എന്ന് പറഞ്ഞതിനെയും ഇതിന്‍റെ കൂടെ കൂട്ടിവായിക്കണം. വയനാട്ടിലെ സമരവുമായി ബന്ധപ്പെട്ട് എസ്എഫ്ഐയെ ആകെ അക്രമികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന കെഎസ്‍യുക്കാരും കോൺഗ്രസുകാരുമാണ് യഥാർത്ഥ അക്രമകാരികൾ എന്ന് ഇതിലൂടെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു. ധീരജ് വധവുമായി ബന്ധപ്പെട്ട് പ്രതികളായ ഒരു പ്രവർത്തകന് എതിരെ പോലും നടപടിയെടുക്കാതെ കൊലപാതകികളെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ച കോൺഗ്രസിന്‍റെയും കെഎസ്‍യുവിന്‍റെയും മനുഷ്യത്വവിരുദ്ധ നയത്തെക്കുറിച്ച് കേരളം നേരത്തെതന്നെ ചർച്ച ചെയ്തതാണെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം പ്രസ്താവനയിലൂടെ പറഞ്ഞു. ജനുവരി 10നാണ് ഇടുക്കി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായ ധീരജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലി കുത്തിക്കൊന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam