
ഇടുക്കി: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ സഹായം അഭ്യർത്ഥിച്ച് ഫോൺചെയ്ത നാട്ടുകാരന് വിചിത്ര മറുപടി നൽകി വനംവകുപ്പ് ഉദ്യോഗസ്ഥർ. ഇടുക്കി കാന്തല്ലൂരിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വിളിച്ചപ്പോഴാണ് വാഹനത്തിൽ ഇന്ധനമില്ലെന്നും സർക്കാർ പണം അനുവദിക്കുന്നില്ലെന്നും മറുപടി നൽകിയത്.
കാന്തല്ലൂരിലെ ജനവാസ മേഖലയിൽ ഇന്ന് പുലർച്ചെ ഇറങ്ങിയ കാട്ടാനയെ തുരത്താൻ സഹായമഭ്യർത്ഥിച്ചാണ്
പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാരൻ വിളിച്ചത്. എന്നാൽ വാഹനത്തിൽ ഇന്ധനമില്ലെന്നും ഇന്ധനം നിറച്ചശേഷം സ്ഥലത്തെത്താമെന്നുമായിരുന്നു മറുപടി. ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. പിന്നീട് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു.
വനംവകുപ്പിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. ഇന്ധനത്തിനും നിത്യനിദാന ചെലവിനും മുൻകൂറായി അനുവദിച്ച പണം തീർന്നതിനാലാണ് പ്രതിസന്ധിയെന്നും അടിയന്തര പരിഹാരം കാണുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ചിന്നക്കനാലിലെ ദ്രുതകർമ്മ സേനാംഗങ്ങൾക്ക് മാസങ്ങളായി ശമ്പളം പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. മനുഷ്യ-മൃഗ സംഘർഷം കൂടുതലുളള മേഖലയിലാണ് ഈ രീതിയിൽ സർക്കാർ അലംഭാവമെന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam