
ആലപ്പുഴ : പിണറായി വിജയന്റെ സത്യസന്ധതയെ വാഴ്ത്തിയും ഇ.ഡിയെ രൂക്ഷമായി വിമർശിച്ചും സജി ചെറിയാൻ. ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കുമെന്നും, അതിനുള്ള രാഷ്ട്രീയ കരുത്ത് പാർട്ടിക്കിന്നുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായി നിലനിൽക്കില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇത്തരം ആരോപണങ്ങൾ യു.ഡി.എഫ് സർക്കാരിന്റെ തലയിൽ വെച്ചുകൊടുത്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായി വിജയന്റെ വില മൂന്ന് കോടി രൂപ മാത്രമാണോയെന്ന് ചോദിച്ച സജി ചെറിയാൻ, ഇത്രയും ചെറിയൊരു തുക വിദേശത്തേക്ക് കടത്തിയെന്ന് പറയാൻ നാണമില്ലേയെന്നും അദ്ദേഹം പരിഹസിച്ചു. ഇവിടെയിരുന്ന് വിളിച്ചുപറഞ്ഞാൽ ഗൾഫിൽ നിന്ന് ആ തുകയൊക്കെ ആരും കൊടുക്കില്ലേ എന്നും, പിണറായി വിജയന്റെ ഒരു രോമംപോലും തൊടാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിനകം എൺപത് പിന്നിട്ട അദ്ദേഹത്തെ വെറുതെവിടണമെന്നും, കേരളം കണ്ട ഏറ്റവും സത്യസന്ധനായ കമ്മ്യൂണിസ്റ്റ് നേതാവാണ് അദ്ദേഹമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
ഭരണമാറ്റത്തെക്കുറിച്ച് ചിന്തിക്കുന്ന പൊതുസമൂഹം ഇന്ന് കേരളത്തിലുണ്ടെന്നും, അന്ന് തങ്ങൾക്ക് വലിയ അബദ്ധം പറ്റിയെന്ന് തിരിച്ചറിയുന്ന ജനങ്ങളാണ് ഇവിടെയുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒറ്റിക്കാശ് വാങ്ങി മറുകണ്ടം ചാടിപ്പോയവർ ഇപ്പോൾ പാർട്ടിയെ നന്നാക്കാൻ ഇറങ്ങേണ്ടതില്ലെന്നും സജി ചെറിയാൻ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam