
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സപ്ലൈകോയിലെ പ്രത്യേക ഓഫര്‍ ഇന്ന് അവസാനിക്കും. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടു പൊടി നൽകുമെന്നാണ് സപ്ലൈകോ അറിയിച്ചിരുന്നത്. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നൽകുക. വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടായിരുന്നു ഈ ഓഫർ.
തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ്, സപ്ലൈകോ എന്നിവ സംയുക്തമായി 'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ് ലൈനിൽ ക്യാമ്പെയിൻ അവതരിപ്പിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്നവർക്കാണ് ഈ ഓഫർ. സപ്ലൈകോയിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങണം എന്ന നിബന്ധന കൂടിയുണ്ട്.
അതേസമയം, കണ്ണൂരിൽ കന്നി വോട്ടർമാർക്കിത് മധുര വോട്ടായി. നിയോജകമണ്ഡലത്തിലെ മാതൃക ബൂത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘മധുരമുളള വോട്ട്' ക്യാമ്പയിന്റെ ഭാഗമായി ആദ്യ വോട്ട് ചെയ്യാനെത്തിയരെ ഹൽവ നൽകി വരവേറ്റത്. ബിഎല്‍ഒമാരാണ് കന്നി വോട്ടര്‍മാര്‍ക്ക് ഹല്‍വ വിതരണം ചെയ്തത്. യുവതീയുവാക്കളെ തെരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കാനാണ് ഈ നടപടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇതുസംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam