ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതിനാലാണ് മഴ കനക്കുന്നത്, കൂടാതെ ഉരുൾപൊട്ടലിനും വെള്ളക്കെട്ടിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. റ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടെ ശക്തമായ കാറ്റോടുകൂടിയ കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെലങ്കാന മുതൽ കർണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കൻ അറബിക്കടൽ വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 കി.മിമുതൽ 3.1 കി.മി ഉയരത്തിൽ ഒരു ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. മധ്യ ഉത്തർപ്രദേശിന്റെ വടക്കൻ ഭാഗങ്ങൾക്ക് മുകളിലായി ന്യൂനമർദ്ദ മേഖല സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ക്രമേണ ശക്തി കുറയാൻ സാധ്യത. ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര തീരം വരെയുള്ള തീരദേശ ന്യൂനമർദ്ദ പാത്തി ദുർബലമായി. ഇന്ന് മുതൽ ജൂലൈ 14 വരെയുള്ള തീയതികളിൽ കേരളം, മാഹി എന്നിവിടങ്ങളിൽ നേരിയ ഇടത്തരം മഴക്ക് സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


